തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയത് ഷോക്ക് ട്രീറ്റ്‌മെന്റാണെന്നും തോറ്റത് എന്തുകൊണ്ടെന്ന് പാർട്ടി മനസിലാക്കണമെന്നും സി.പി.എമ്മിന്റ മുതിർന്ന നേതാവും മുൻമന്ത്രിയുമായ ഡോ.ടി.എം. തോമസ് ഐസക്.
പത്തു വർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി. പാർട്ടി തീരുമാനിച്ചാൽ ആരു ചോദിക്കാൻ എന്ന ഭാവമായിരുന്നു. ജനങ്ങളുടെ വികാരം കൂടി കണക്കിലെടുത്ത് വേണമായിരുന്നു സ്ഥാനാർത്ഥികളെ തീരുമാനിക്കാനെന്നും ജനങ്ങളുടെ മുന്നിൽ വിനയത്തോടെ നിൽക്കണമെന്നും ഐസക് പറഞ്ഞു. ആലപ്പുഴ വള്ളികുന്നം പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങൾ പറയുന്നതെല്ലാം ശരിയാകണമെന്നില്ല. പക്ഷേ അവർ പറയുന്നത് കേൾക്കണം. സഹകരണ ബാങ്കുകളിലെ അഴിമതി ഉൾപ്പെടെ തിരിച്ചടിയായെന്നും ആരെങ്കിലും പാർട്ടിയിൽ നിന്ന് പോയാൽ സൗകര്യം എന്നു കരുതി ബി.ജെ.പി ഡീൽ എന്ന പ്രചാരണം ജനങ്ങൾ വിശ്വസിച്ചെന്നും നമ്മുടെ ചില വർത്തമാനങ്ങൾ അത്തരം പ്രചാരണത്തെ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് മനസിലാക്കി തിരുത്തണം. തിരുത്തിയാൽ മാത്രം പോരാ. നമ്മൾ അങ്ങനെ നന്നായെന്ന് ജനങ്ങൾക്ക് തോന്നുകയും വേണം. മുൻ കാലങ്ങളിൽ എല്ലാം ഉണ്ടായതിനെക്കാൾ വലിയ തിരിച്ചടി അഭിമുഖീകരിക്കുന്ന കാലമാണിതെന്നും ഐസക് കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |