
കോഴിക്കോട്: വധശിക്ഷയിൽ നിന്ന് മുക്തനായി സൗദി ജയിലിൽ കഴിയുന്ന ഫറോക്ക് കോടമ്പുഴ മച്ചിലകത്ത് റഹീമിന്റെ ശിക്ഷാകാലാവധി 19 ന് അവസാനിക്കും. റഹീം വൈകാതെ ജയിൽമോചിതനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കുടുംബവും അബ്ദുൽ റഹീം നിയമസഹായ സമിതിയും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ശിക്ഷാകാലാവധി കഴിയുന്നതോടെ സൗദി ആഭ്യന്തര മന്ത്രാലയം എക്സിറ്റ് വിസ നൽകിയാൽ നാട്ടിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ. 21-ന് സൗദിയിൽ പെരുന്നാൾ അവധി തുടങ്ങുന്നതിനാൽ ജയിൽ മോചിതനാകുന്ന ദിവസം പറയാൻ കഴിയില്ലെന്ന് നിയമസഹായ സമിതി ഭാരവാഹികൾ പറഞ്ഞു. റഹീമിന്റെ മോചനത്തിനായി പിരിഞ്ഞുകിട്ടിയതിൽ ബാക്കിയുള്ള തുക എന്തുചെയ്യണമെന്ന കാര്യം പിന്നീട് തീരുമാനിക്കും.
അതേ സമയം ജയിൽ, ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടികൾ പൂർത്തിയായാൽ രാജ്യം വിടാനുള്ള രേഖയായ എമർജൻസി സർട്ടിഫിക്കറ്റ് (വൈറ്റ് പാസ്പോർട്ട് ) ഇന്ത്യൻ എംബസി തയ്യാറാക്കിയതായി സാമൂഹ്യപ്രവർത്തകനും കുടുംബത്തിന്റെ പവർ ഒഫ് അറ്റോണിയുമായ സിദ്ധിഖ് തുവ്വൂർ പറഞ്ഞു.
13 തവണ മാറ്റിവച്ച കേസിൽ കഴിഞ്ഞ മേയിലാണ് പൊതുഅവകാശ നിയമപ്രകാരം 20 വർഷത്തെ തടവിന് റിയാദ് കോടതി ശിക്ഷ വിധിച്ചത്. സ്‌പോൺസറുടെ ചലനശേഷി നഷ്ടപ്പെട്ട മകൻ അനസ് അൽ ശഹ്റി മരിച്ച കേസിൽ 2006ലാണ് റഹീം ജയിലിലായത്. വർഷങ്ങളുടെ നിയമപോരാട്ടങ്ങൾക്കൊടുവിൽ ഒന്നരക്കോടി റിയാൽ (34കോടി രൂപ) ദയാധനം സ്വീകരിച്ച് റഹീമിനെ മോചിപ്പിക്കാമെന്ന് അനസ് അൽ ശഹ്റിയുടെ കുടുംബം കോടതിയെ അറിയിക്കുകയായിരുന്നു. കേരളമാകെ ചേർന്നു സമാഹരിച്ച 34കോടി കൈമാറിയതോടെ റഹീമിന്റെ വധശിക്ഷ 2024 ജൂൺ രണ്ടിന് റിയാദ് ക്രിമിനൽ കോടതി റദ്ദാക്കി. എന്നാൽ പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ തീർപ്പാവാത്തതാണ് ജയിൽ മോചനം നീളാൻ കാരണമായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |