
തിരുവനന്തപുരം: വി.ഡി.സതീശൻ താമസിക്കുന്ന കന്റോൺമെന്റ് ഹൗസിൽ കോൺഗ്രസ് മന്ത്രിമാരെ നിശ്ചയിക്കാനുള്ള ചർച്ചകൾ തകൃതിയായി നടക്കുമ്പോഴും രമേശ് ചെന്നിത്തല വഴുതക്കാട്ടെ 'ദേവദത്തം' വീട്ടിൽ കഴിച്ചുകൂട്ടി.
ചെന്നിത്തലയ്ക്ക് അഭ്യന്തര വകുപ്പ് ഉറപ്പായെങ്കിലും ഒപ്പമുള്ള രണ്ടു പേർക്ക് മന്ത്രിസ്ഥാനം ലഭിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു അനുഭാവികൾ. ഐ.സി.ബാലകൃഷ്ണൻ, അൻവർ സാദത്ത് എന്നിവരെയാണ് ചെന്നിത്തല നിർദ്ദേശിച്ചെന്ന് വാർത്തകൾ വന്നുകൊണ്ടിരുന്നു.
വൈകിട്ട് 3.15 ആയപ്പോഴേക്കും ഐ.സി.ബാലകൃഷ്ണൻ എത്തി. 40 മിനിട്ട് നീണ്ട കൂടിക്കാഴ്ച കഴിഞ്ഞ് ഐ.സി.ബാലകൃഷ്ണൻ പുറത്തിറങ്ങി. മന്ത്രിസ്ഥാനം ഉറപ്പായോ? എന്ന് മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യം. ''അന്തിമ തീരുമാനമായിട്ടില്ല. എസ്.ടി വിഭാഗങ്ങളെ പരിഗണിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്'' എന്ന മറുപടി നൽകി മടങ്ങി. പക്ഷേ, സന്തോഷവാനായിരുന്നില്ല.
കുറച്ചു കഴിഞ്ഞപ്പോൾ ടി.എൻ.പ്രതാപൻ എത്തി സംസാരിച്ചു. മുൻ എം.എൽ.എമാരായ വർക്കല കഹാറും ആയിഷാ പോറ്റിയുമെത്തിയിരുന്നു.
നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാർത്താസമ്മേളനത്തോടെ കാര്യങ്ങൾ വ്യക്തമായി. അൻവറിനും ബാലകൃഷ്ണനും മന്ത്രിസ്ഥാനമില്ല. ആർ.സി ക്യാമ്പിൽ നിരാശ.
രാവിലെ കെ.രാഘവൻ എം.പി, നിയുക്ത എം.എൽ.എ സുമേഷ് അച്യുതൻ തുടങ്ങിയവർ കാണാനെത്തിയിരുന്നു. പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ, എ.ഡി.ജി.പി എച്ച് വെങ്കിടേഷ് എന്നിവരും രാവിലെ നിയുക്ത ആഭ്യന്തരമന്ത്രിയെ സന്ദർശിച്ചു. വൈകിട്ട് ഇന്റലിജൻസ് മേധാവി പി.വിജയനും എത്തി.
പ്രധാനം പാർട്ടി താത്പര്യം
കന്റോൺമെന്റ് ഹൗസിൽ മന്ത്രിമാരുടെ ലിസ്റ്റിന് അന്തിമരൂപമായെന്ന് അറിഞ്ഞതോടെ മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായി.
പാർട്ടി താല്പര്യമാണ് ഇതുവരെ ഉയർത്തിപ്പിടിച്ചതെന്നും
നാളെയും പാർട്ടി താല്പര്യങ്ങൾ ഉയർത്തി പിടിച്ചു മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി.
വ്യക്തിപരമായ ലാഭ നഷ്ടങ്ങൾ അല്ല നോക്കേണ്ടത്. ചിലപ്പോൾ ഉയർച്ചയോ താഴ്ചയോ ഉണ്ടാകും. എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് ഒരു തീരുമാനമെടുക്കാൻ കഴിയില്ല. മുന്നണി ഒറ്റക്കെട്ടായി മുന്നോട്ടുപോകും
ഞാൻ ഹാപ്പിയാണോ എന്നതല്ല പ്രശ്നം. മെച്ചപ്പെട്ട ഭരണം വേണം എന്നുള്ളതാണ്.
എന്റെ നഷ്ടങ്ങൾ വിലയിരത്തേണ്ട സമയമല്ലിത്. ചർച്ചകൾക്ക് എന്നെ വിളിച്ചതാണ്. ചില കാരണങ്ങൾ കൊണ്ടാണ് പോകാൻ കഴിയാത്തത്.വി.ഡി സതീശന് എല്ലാ പിന്തുണയുമുണ്ട്. 21 പേരെയല്ലേ മന്ത്രിയാക്കാൻ കഴിയൂ
കഴിയാവുന്ന അത്ര പേരെ ഉൾപ്പെടുത്തിയിട്ടുണ്ട്- ചെന്നിത്തല പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |