തോട്ടം രാജശേഖരൻ
തിരുവനന്തപുരം: എഴുത്തുകാരനും സംസ്ഥാന പബ്ളിക് റിലേഷൻസ് വകുപ്പ് മുൻ ഡയറക്ടറുമായ തോട്ടം രാജശേഖരൻ (95) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്ന് വസതിയായ തോട്ടം മണക്കാട് ഉഷസിലായിരുന്നു അന്ത്യം. പരേതയായ എം.എൽ.രാധമ്മയാണ് ഭാര്യ. മക്കൾ: സബിത റാണി (റിട്ട. എ.ജി.എം സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ), പരേതരായ സുജയ് കുമാർ, നന്ദലാൽ. മരുമക്കൾ: കെ.ബി.രാജൻ (റിട്ട. എ.ജി.എം സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ), പ്രിയ, സുജയ്. സംസ്‌കാരം ഇന്ന് രാവിലെ 11ന് ശാന്തികവാടത്തിൽ.
കേരള പ്രസ് അക്കാഡമിയുടെ ആദ്യ ഡയറക്ടർ, തോന്നയ്ക്കൽ ആശാൻ സ്മാരക സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. മാർ ഇവാനിയോസ് കോളേജ് അദ്ധ്യാപകനായും ആർ.ശങ്കർ ആരംഭിച്ച ദിനമണി പത്രത്തിൽ പത്രപ്രവർത്തകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സോഷ്യൽ എഡ്യുക്കേഷൻ ഓഫീസറായാണ് സർക്കാർ സർവീസിൽ പ്രവേശിച്ചത്.
പി.ആർ.ഡിയിൽ നിന്ന് വിരമിച്ച ശേഷം ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഡയറക്ടർ ബോർഡ് അംഗം, സംസ്ഥാന സാംസ്‌കാരിക പ്രസിദ്ധീകരണ വകുപ്പ് ബോർഡ് അംഗം എന്നീ പദവികൾ വഹിച്ചു. സംസ്ഥാന സിനിമ അവാർഡ് കമ്മിറ്റി അംഗം, സെൻസർ ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. സിനിമ മിഥ്യയും സത്യവും എന്ന കൃതിക്ക് സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചിട്ടുണ്ട്. മുഖം മൂടികൾ, തൃഷ്ണ, നന്ദു, ബോധി, ശ്രീനാരായണ ധർമ്മം, ശിവഗിരി സമരം ഒരു ശേഷ പത്രം, സിനിമ കലയും ജീവിതവും, എന്റെ ശ്രീപത്മനാഭ എന്നീ കൃതികൾ രചിച്ചിട്ടുണ്ട്. ഉദ്യോഗപർവം എന്ന സർവീസ് സ്റ്റോറിയും എഴുതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |