
ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്‌റ്റേഷനിൽ ധൻബാദ് എക്‌സ്‌പ്രസ് പാളം തെറ്റി. ആളപായമില്ല. പാളം തെറ്റിയ ട്രെയിൻ സ്‌ളീപ്പറിലുടെ 40 മീറ്ററോളം ഓടി. നാൽപ്പതോളം സ്ളീപ്പറുകൾക്ക് കേടുപാടുകളുണ്ടായി. ട്രെയിൻ മറിയാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. വെള്ളിയാഴ്‌ച പുലർച്ചെയാണ് സംഭവം.
സർവീസ് കഴിഞ്ഞെത്തിയ ട്രെയിൻ പതിവ് പരിശോധനകളും അറ്റകുറ്റപ്പണികളും കഴിഞ്ഞ് പിറ്റ് ലൈനിലേക്ക് മാറ്റുമ്പോൾ സിഗ്‌നൽ തെറ്റി നൽകിയതാണ് അപകടത്തിന് കാരണമെന്നാണ് അറിയുന്നത്. മൂന്നാമത്തെ ട്രാക്കിലേക്കാണ് ട്രെയിൻ കയറേണ്ടിയിരുന്നത്. എന്നാൽ നാലാമത്തെ ട്രാക്കിലെ സിഗ്‌നലാണ് നൽകിയത്. സിഗ്‌നൽ നൽകിയ ട്രാക്കിലേക്ക് ട്രെയിന് പ്രവേശിക്കാൻ കഴിയുന്നതരത്തിലാണ് സാങ്കേതിക സംവിധാനമുള്ളത്. എന്നാൽ, സിഗ്‌നൽ തെറ്റിയതിനാൽ മൂന്നാമത്തെ ട്രാക്കിലെ സാങ്കേതിക സംവിധാനം പ്രവർത്തിക്കാതെ വന്നതോടെയാണ് പാളംതെറ്റിയത്. ട്രെയിൻ മറിയാത്തതും അടുത്ത പാളങ്ങളിലെങ്ങും മറ്റ് ട്രെയിനുകൾ ഇല്ലാത്തതുമാണ് ദുരന്തം ഒഴിവാക്കിയത്. സംഭവത്തെ തുടർന്ന് എറണാകുളത്തുനിന്ന് റെയിൽവേയുടെ സാങ്കേതിക വിദഗ്‌ദ്ധർ എത്തിയാണ് ട്രെയിൻ നേരെയാക്കിയത്. ഇതോടെ ധൻബാദ് മൂന്നര മണിക്കൂറോളം വൈകി. സംഭവത്തെക്കുറിച്ച് ദക്ഷിണ റെയിൽവേ അന്വേഷണം ആരംഭിച്ചു. സംഭവം നടക്കുന്ന സമയത്ത് ചുമതലയിലുണ്ടായിരുന്ന സ്‌റ്റേഷൻ മാസ്‌റ്ററെ സസ്‌പെൻഡ് ചെയ്‌തതായി അറിയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |