
തിരുവനന്തപുരം: പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചത് സി.പി.എം പോളിറ്റ് ബ്യൂറോയിൽ നടന്ന വോട്ടെടുപ്പിൽ. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനത്തിന് ശേഷം നടന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നതിനോട് വിയോജിപ്പുണ്ടായ സാഹചര്യത്തിലാണിത്..
പിണറായി വിജയൻ പ്രതിപക്ഷ നേതാവാകേണ്ടെന്ന പൊതുവികാരം കഴിഞ്ഞ പോളിറ്റ് ബ്യൂറോ യോഗത്തിലുയർന്നിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം ഇക്കാര്യം പരിഗണിക്കാനും തീരുമാനിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് മറ്റൊരു പേരും നിർദ്ദേശിക്കാതിരുന്ന സാഹചര്യത്തിലാണ് പി.ബി യോഗം ഓൺലൈനായി ചേർന്നത്. ഇതിൽ വ്യത്യസ്ത അഭിപ്രായം ഉയർന്നതോടെ വോട്ടിനിടുകയായിരുന്നു. പത്ത് പേർ പിണറായി വിജയനെ അനുകൂലിച്ചു. ഏഴു പേർ എതിർത്തു.
ഇളവ് നൽകി പി.ബിയിലും കേന്ദ്ര കമ്മിറ്റിയിലും നിലനിറുത്തുന്ന പിണറായി വിജയനെ പ്രതിപക്ഷ നേതാവായി കൊണ്ടുവരുന്നത് സംഘടനാപരമായി ഉചിതമല്ലെന്നാണ് പി.ബിയിൽ ഉയർന്ന വിമർശനം. വിജു കൃഷ്ണൻ, അശോക് ധാവ്‌ലെ അടക്കമുള്ള അഞ്ചിലധികം അംഗങ്ങൾ ഈ നിലപാടിലായിരുന്നുവെന്നാണ് സൂചന. ഭരണ വിരുദ്ധ വികാരമുണ്ടായ സാഹചര്യത്തിൽ വീണ്ടും പിണറായി പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വരുന്നത് ഉചിതമാകില്ലെന്നായിരുന്നു വിമർശനങ്ങളിൽ പ്രധാനം. വീണ്ടും ഒരധികാര സ്ഥാനത്തേക്ക് പിണറായി വരുന്നത് ഉചിതമാകില്ലെന്നും വാദം ഉയർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |