
കൊച്ചി: വിദേശയാത്രയ്ക്കായി വിസ നടപടി പൂർത്തിയാക്കാൻ, എറണാകുളം രവിപുരം എം.ജി റോഡരികിലെ വി.എഫ്.എസ് ഗ്ലോബൽ സെന്ററിലെത്തുന്നവർക്ക് ആവോളം വെയിലും മഴയും ആസ്വദിക്കാം. അതും ഫുട്‌പാത്തിൽ ഇരുന്ന്. കാത്തിരിക്കാൻ ഇടമില്ലാത്തതിനാൽ റോഡരികിലെ കടത്തിണ്ണകളിലും ഫുട്‌പാത്തിലും ചുമട്ടുതൊഴിലാളികളുടെ ഷെഡ്ഡിലുമൊക്കെയാണ് പലരുമിരിക്കുക. യൂറോപ്പും ഗൾഫും ഉൾപ്പെടെ 31 രാജ്യങ്ങളിലേക്കുള്ള വിസ നടപടിക്കായി സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നിന്ന് ഓൺലൈൻ സ്ലോട്ട് ബുക്ക് ചെയ്ത് പ്രതിദിനം ആയിരത്തിലേറെപ്പേരാണെത്തുന്നത്. കൂടെ കുടുംബവും കാണും.
സ്‌ളോട്ട് കിട്ടിയാലും ഗേറ്റിൽ മണിക്കൂറുകൾ വരിനിൽക്കണം. രൂപ മൂവായിരം നൽകി 'പ്രീമിയം ലോഞ്ച്' സൗകര്യം എടുത്താൽ കാത്തിരിക്കണ്ട. ചെന്നൈയിലും ബംഗളൂരുവിലും മാളുകൾ കേന്ദ്രീകരിച്ച് മികച്ച സൗകര്യങ്ങളോടെ വിസ കേന്ദ്രങ്ങൾ പ്രവർത്തിക്കുമ്പോഴാണ് കൊച്ചിയിൽ ഭിക്ഷാടകരെപ്പോലെ ഇരിക്കേണ്ടി വരുന്നത്. ഫുട്‌പാത്ത് തടസപ്പെടുത്തരുതെന്ന് എഴുതിയ ബോർഡും കെട്ടിടത്തിന് മുന്നിൽ കാണാം. ബയോമെട്രിക് വിവരം ശേഖരിക്കുന്നതിലെ ഏജൻസിയുടെ പിഴവ് മൂലം പലർക്കും വീണ്ടുമെത്തേണ്ടി വരുന്നു. അപ്പോയിൻമെന്റ് ലഭിക്കാനുള്ള കാലതാമസം മുതലെടുത്ത് വ്യാജ ട്രാവൽ ഏജൻസികളും അന്യായമായി പണം തട്ടുന്നുണ്ട്.
അമിത ഫീസ്, പ്രീമിയം സേവനം അടിച്ചേൽപ്പിക്കാനുള്ള സമ്മർദ്ദം എന്നിവയെക്കുറിച്ച് വിദേശ എംബസികൾ അന്വേഷണമാരംഭിച്ചു. കേന്ദ്രത്തിലെ അശാസ്ത്രീയമായ പ്രവർത്തനരീതിക്കെതിരെ സർക്കാർ തലത്തിൽ ഇടപെടൽ വേണം.
ബാബു സുരേഷ്
അപേക്ഷകയുടെ രക്ഷിതാവ്
മതിയായ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒപ്പമെത്തുന്ന കുടുംബാംഗങ്ങളെ ഉൾക്കൊള്ളാനുള്ള സൗകര്യം നിലവിലില്ല. ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന സമയത്ത് അപേക്ഷകരെത്തുകയാണ് വേണ്ടത്.
വി.എഫ്.എസ് ഗ്ലോബൽ
പ്രതിനിധി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |