
ആലപ്പുഴ : പുഞ്ചക്കൊയ്ത്തിന് പിന്നാലെ രണ്ടാം കൃഷിയ്ക്ക് പാടങ്ങളൊരുക്കാൻ വൈക്കോൽ കൂട്ടത്തോടെ കത്തിക്കുന്നത് പരിസ്ഥിതി മലിനീകരണത്തിനിടയാക്കുന്നു. പാടങ്ങളിൽ വൈക്കോൽ കത്തിക്കലിന് നിരോധനമുണ്ടെങ്കിലും കാലവർഷാരംഭത്തിന് മുമ്പ് വിത പൂർത്തിയാക്കണമെങ്കിൽ വൈക്കോലൊഴിവാക്കേണ്ടതുണ്ട്.
കന്നുകാലി വളർത്തൽ കുറയുകയും വൈക്കോലിന് ആവശ്യക്കാരില്ലാതാകുകയും ചെയ്തതാണ് വിളവെടുപ്പിന് പിന്നാലെ പാടങ്ങളിലെ പ്രതിസന്ധിക്ക് കാരണം . ഹെക്ടർ കണക്കിന് വരുന്ന കുട്ടനാട്ടിലെ കായൽ നിലങ്ങളിലുൾപ്പെടെ ലോഡ് കണക്കിന് വൈക്കോലാണ് അവശേഷിക്കുന്നത്. കൊയ്ത്ത് മെഷീനുപയോഗിച്ചുള്ള വിളവെടുപ്പായതിനാൽ നെല്ല് മാത്രമാണ് പാടങ്ങളിൽ നിന്ന് സംഭരിക്കുക.
കൊയ്ത്തിന് ശേഷം അവശേഷിക്കുന്ന വൈക്കോൽ ദൂര സ്ഥലങ്ങളിൽ നിന്നുള്ള കർഷകരെത്തി കൊണ്ടുപോകാറുണ്ട്. എന്നാൽ റോഡ് സൗകര്യമില്ലാത്ത പാടങ്ങളിലെല്ലാം വൈക്കോൽ പാടത്ത് തന്നെ കൂടികിടക്കുന്ന സ്ഥിതിയാണുള്ളത്. ഒരു ഹെക്ടറിലെ കൃഷിയ്ക്ക് സാധാരണ ഗതിയിൽ ഒന്നുമുതൽ ഒന്നര ടൺവരെ (1000-1500 കിലോ) വൈക്കോലുണ്ടാകുമെന്നാണ് കണക്ക്. ഒരു കെട്ട് കച്ചി റോളടിച്ച് വാഹനത്തിൽ കയറ്റുമ്പോൾ തന്നെ വൈക്കോൽ വിലയുൾപ്പെടെ 150 രൂപയോളമാകും. വിൽപ്പനയിൽ ഇതിൽ വലിയ ലാഭം കിട്ടാത്ത സാഹചര്യത്തിലാണ് കച്ചവടക്കാർ കളംവിട്ടത്.
ഉഷ്ണതരംഗം അതിന്റെ പാരമ്യത്തിൽ എത്തി നിൽക്കെ രണ്ടാം കൃഷി ഒരുക്കത്തിന്റെ തത്രപ്പാടിൽ കർഷകരും പാടശേഖര സമിതികളും വൈക്കോൽ എങ്ങനെയും കത്തിച്ച് ഒഴിവാക്കാനാണ് ശ്രമിക്കുന്നത്.
പാടങ്ങളിൽ പുലർച്ചെ തീയിട്ടാൽ വലിയ നാശനഷ്ടം ഉണ്ടാകാറില്ലെങ്കിലും വേനലായതോടെ തീ ഹെക്ടറുകണക്കിന് സ്ഥലത്തേക്ക് പടരുന്ന സ്ഥിതിയാണ്
കുട്ടനാട്ടിലെ പലഭാഗങ്ങളിലും ബണ്ടുകളിലും വരമ്പുകളിലേക്കും തീ പടരുകയും തീയും പുകയും സമീപത്തെ താമസക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നുണ്ട്
ചില പാടശേഖരങ്ങളിൽ തീയും പുകയും നിയന്ത്രിക്കാൻ അഗ്നിശമന സേനയുടെ സഹായവും വേണ്ടി വന്നിട്ടുണ്ട്
കൃഷി വകുപ്പും മൃഗ സംരക്ഷണ വകുപ്പും സംയുക്തമായി വൈക്കോൽ കാലിത്തീറ്റയായി സംഭരിച്ച് നൽകാൻ പദ്ധതി തയ്യാറാക്കിയാൽ പ്രശ്നത്തിന് പരിഹാരമാകും
വൈക്കോൽ ശാസ്ത്രീയമായി സംസ്കരിക്കുക കർഷകർക്ക് സാദ്ധ്യമല്ല. അതാണ് ഇത് കത്തിച്ചുകളയാൻ ഇടയാക്കുന്നത്
.- വോയ്സ് ഓഫ് ഗ്രേറ്റർ കുട്ടനാട്, കർഷക കൂട്ടായ്മ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |