ആലപ്പുഴ: ജില്ലയിൽ സൈബർ തട്ടിപ്പുകൾ വർദ്ധിക്കുന്നു. കഴിഞ്ഞ ഒരുവർഷത്തിനിടെ സൈബർ തട്ടിപ്പുകളിലൂടെ 48. 29 കോടി രൂപ നഷ്ടമായി. 2025 മേയ് മുതൽ ഈ വർഷം ജൂൺ വരെയുള്ള കണക്കാണിത്. 2531 പരാതികളാണ് രജിസ്റ്റർ ചെയ്തത്. സൈബർ പൊലീസിന് ലഭിച്ച പരാതികളിൽ കൃത്യമായ ഇടപെടലുകളിലൂടെ 12.42 കോടി രൂപ തിരിച്ചുപിടിച്ചു. ഡിജിറ്റൽ അറസ്റ്റ്, ജോലി വാഗ്ദാനം, ഓൺലൈൻ ട്രേഡിംഗ്, ഡീപ് ഫേക്ക്, ലോൺ ആപ്പ് തട്ടിപ്പ്, നഗ്നദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തൽ, വ്യാജ സമ്മാന വാഗ്ദാന തട്ടിപ്പ് തുടങ്ങി വിവിധ രീതികളിലൂടെയാണ് തട്ടിപ്പ് നടന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സൈബർ തട്ടിപ്പ് കേസുകൾ റിപ്പോർട്ട് ചെയ്തത് മലപ്പുറം ജില്ലയിലാണ്. 4,849 കേസുകളിലായി 51.1489 കോടി രൂപയാണ് ഇവിടെ നഷ്ടമായത്. ഏറ്റവും കൂടുതൽ സാമ്പത്തിക നഷ്ടം രേഖപ്പെടുത്തിയത് എറണാകുളം സിറ്റിയിലാണ്. 3,409 കേസുകളിലായി 118.4152 കോടി രൂപ നഷ്ടമായി. സംസ്ഥാനത്താകെ നഷ്ടമായത് 801.3765 കോടി രൂപയാണ്. ഈ കാലയളവിൽ 44,653 കേസുകൾ രജിസ്റ്റർ ചെയ്തു. .സോഷ്യൽ മീഡിയയിൽ വരുന്ന പരസ്യങ്ങളിൽ വിശ്വിസിച്ച് ട്രേഡിംഗ്, ഓഹരി ഇടപാടുകൾ ചെയ്യരുത്. വിശ്വാസ്യയോഗ്യമല്ലാത്ത ഒരു ലിങ്കുകളും ക്ലിക്ക് ചെയ്യരുത്. കോൾ സെന്റർ മുഖേനയായിരിക്കും സംഘം വിളിക്കുക.
തട്ടിപ്പ് കൂടുതൽ ഓൺലൈൻ
ട്രേഡിംഗിന്റെ പേരിൽ
1. ഓഹരിനിക്ഷേപത്തിന്റെ പേരിലാണ് വമ്പൻതട്ടിപ്പുകൾ നടക്കുന്നത്. വാട്സാആപ്പ്, ടെലിഗ്രാം എന്നിവയിലൂടെ വിശ്വസിപ്പിച്ച് പണം വാങ്ങും
2. കുറഞ്ഞദിവസം കൊണ്ട് ഈ പണം പല ഇരട്ടിയാക്കി കൃത്രിമമായി നിർമ്മിച്ച വെബ്സൈറ്റിൽ ദൃശ്യമാക്കും
3. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ എത്രയും വേഗം പരാതി നൽകണം. സമയം വിലപ്പെട്ടതാണ്
4. '1930' എന്ന നമ്പറിൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യണം. cybercrime.gov.in എന്ന വെബ് സൈറ്റിലും രജിസ്റ്റർ ചെയ്യാം.
വിവിധയിനം തട്ടിപ്പുകൾ
(തട്ടിപ്പിന്റെ രീതി , കേസുകൾ, നഷ്ടമായ തുക)
ഡിജിറ്റൽ അറസ്റ്റ് : 14, 1.10 കോടി
ജോലി വാഗ്ദാനം: 291, 4.80 കോടി
ഓൺലൈൻ ട്രേഡിംഗ്: 294, 29.82
ആകെ തട്ടിപ്പ് കേസുകൾ
2531
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |