കൊച്ചി: നെടുമ്പാശേരിയ്ക്ക് സമീപം വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ 18 കാരനെ ആർ.പി.എഫ് അറസ്റ്റ് ചെയ്തു. പ്രണയബന്ധം തകർന്ന നിരാശയിലാണ് കല്ലേറ് നടത്തിയതെന്ന് പ്രതി മൊഴി നൽകി.
രണ്ടാഴ്ചയിലേറെ നീണ്ട തെരച്ചിലിനൊടുവിൽ ആലുവ അകപ്പറമ്പ് ഭാഗത്തെ ഹരിജൻകോളനിയിൽ നിന്നാണ് 18കാരനെ ഇന്നലെ വൈകിട്ടോടെ കസ്റ്റഡിയിലെടുത്തത്. ആലുവ ആർ.പി.എഫ് സ്റ്റേഷനിലെത്തിച്ച പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
മാർച്ച് 7ന് രാത്രി 7.10ഓടെയാണ് ആലുവയ്ക്കും അങ്കമാലിക്കുമിടെ നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം തിരുവനന്തപുരം - മംഗലാപുരം വന്ദേഭാരത് കടന്നു പോകുമ്പോൾ കല്ലേറുണ്ടായത്. സി 9 കോച്ചിന്റെ ജനാലയുടെ ലാമിനേറ്റഡ് ചില്ലിന് നേരിയ പൊട്ടലുണ്ടായി.
കാമുകി വേർപിരിഞ്ഞ ദുഖം സഹിക്കാതെ സംഭവദിവസം ട്രാക്കിന് സമീപം ഇരിക്കുമ്പോഴാണ് ട്രെയിൻ വരുന്നത് കണ്ടത്. തുടർന്ന് മൂന്ന് തവണ ട്രെയിനിന് നേരെ കല്ലേറ് നടത്തി. ഒരെണ്ണമാണ് കൊണ്ടത്. പ്രണയനൈരാശ്യത്തിൽ യുവാവ് മൊബൈൽ ഫോൺ എറിഞ്ഞു തകർത്തിരുന്നു. പിന്നീട് പുതിയ ഫോൺ വാങ്ങി.
രാത്രി നടന്ന സംഭവത്തിന്റെ സി.സി ടിവി ദൃശ്യങ്ങൾ വന്ദേഭാരതിന്റെ കോച്ചിന് പുറത്തുള്ള ക്യാമറയിൽ നിന്ന് ആർ.പി.എഫിന് ലഭിച്ചെങ്കിലും കല്ലെറിയുന്ന ആളുടെ രൂപം വ്യക്തമായിരുന്നില്ല. ദിവസങ്ങളോളം ഈ ഭാഗത്ത് ചുറ്റിക്കറങ്ങി വിവരശേഖരണം നടത്തിയ ആർ.പി.എഫ് സംഘം സ്ഥിരമായി ട്രാക്കിന് സമീപം വരാറുള്ളവരുടെ പട്ടിക തയ്യാറാക്കിയ നടത്തിയ അന്വേഷണത്തിലാണ് 18കാരൻ കുടുങ്ങിയത്. ഇയാളെ സഹോദരനെ കൊണ്ട് ഫോണിൽ വിളിച്ചുവരുത്തിയാണ് കസ്റ്റഡിയിലെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |