
കൊച്ചി:മലയാളമണ്ണിൽ നിന്ന് രണ്ട് പ്രധാനമന്ത്രിമാർ! ഞെട്ടണ്ട. ഈ കാലത്തെ കഥയല്ല. കേരളമാകുന്നതിന് മുമ്പ് തിരുവിതാംകൂറിലാണ് രണ്ട് പ്രധാനമന്ത്രിമാരുണ്ടായിരുന്നത്. തിരുവിതാംകൂറും കൊച്ചിയും ചേർന്ന് തിരു-കൊച്ചി സംസ്ഥാനമായപ്പോൾ അഞ്ച് കൊല്ലത്തിനകം മൂന്ന് മുഖ്യമന്ത്രിമാരുമുണ്ടായി. രാജഭരണത്തിന് ശേഷം കൊച്ചിയിലുമുണ്ടായിരുന്നു പ്രധാനമന്ത്രി- ഇക്കണ്ടവാരിയർ. തിരുക്കൊച്ചി ലയനത്തിന് ശേഷം ഇക്കണ്ടവാരിയർ സ്ഥാനമൊന്നും സ്വീകരിക്കാതെ ഒഴിഞ്ഞു.
പട്ടം എ. താണുപിള്ള പ്രധാനമന്ത്രിയും ടി.എം. വർഗീസും സി. കേശവനും മന്ത്രിമാരുമായുള്ള മൂന്നംഗ മന്ത്രിസഭയാണ് 1948ൽ തിരുവിതാംകൂറിൽ അധികാരമേറ്റത്. സ്റ്റേറ്റ് കോൺഗ്രസിൽ അധികാരത്തർക്കത്തെ തുടർന്ന് പട്ടം സ്ഥാനമൊഴിയുകയും പകരം പറവൂർ ടി.കെ. നാരായണപിള്ള പ്രധാനമന്ത്രിയാവുകയുമായിരുന്നു. മാർച്ചിൽ അധികാരമേറ്റ പട്ടം താണുപിള്ള ഒക്ടോബർ 17വരെയേ തുടർന്നുള്ളൂ.
അരമണിക്കൂറിൽ
രാജിവച്ച പ്രധാനമന്ത്രി
പ്രധാനമന്ത്രിയുടെ ഏകാധിപത്യരീതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സ്റ്റേറ്റ് കോൺഗ്രസ് നിയമസഭാകക്ഷിയിലെ ഭൂരിഭാഗം പേർ കുമ്പളത്ത് ശങ്കുപിള്ളയുടെ നേതൃത്വത്തിൽ ഒരു നിവേദനം അദ്ദേഹത്തിന് നൽകി. അരമണിക്കൂറിനകം അദ്ദേഹം രാജിവച്ചു. പട്ടത്തിന് ശേഷം പ്രധാനമന്ത്രിയായ ടി.കെ. നാരായണപിള്ളയുടെ കാലത്താണ് 1949 ജൂലായ് ഒന്നിന് തിരുവിതാംകൂറും കൊച്ചിയും യോജിച്ച് തിരു-കൊച്ചി എന്ന ഏകസംസ്ഥാനമായത്.
തിരുവിതാംകൂറിലെയും കൊച്ചിയിലെയും നിയമസഭകളിലെ അംഗങ്ങൾ ഒരു സഭയിലായി. പുതിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി തിരുവിതാംകൂർ പ്രധാനമന്ത്രിയായ നാരായണപിള്ള ചുമതലയേറ്റു. മന്ത്രിയായിരുന്ന ഫിലിപ്പോസിനെതിരെ അഴിമതി ആരോപണം വന്നതിനെ തുടർന്ന് നാരായണപിള്ള മന്ത്രിസഭ രാജിവെക്കുകയും സ്റ്റേറ്റ് കോൺഗ്രസിലെ തന്നെ സി. കേശവൻ മുഖ്യമന്ത്രിയാവുകയും ചെയ്തു. പ്രധാനമന്ത്രിയും പിന്നീട് മുഖ്യമന്ത്രിയുമായ പറവൂർ ടി.കെ. നാരായണപിള്ള പുതിയ മന്ത്രിസഭയിൽ അംഗമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |