
കൊച്ചി: ചായയ്ക്കും 'ഗ്യാസ് ട്രബിളായി'. ഒറ്റയടിക്ക് വർദ്ധിച്ചത് മൂന്ന് മുതൽ അഞ്ച് രൂപ വരെ! പശ്ചിമേഷ്യയിലെ യുദ്ധത്തിന് പിന്നാലെ ഉണ്ടായ വാണിജ്യ സിലിണ്ടർ ക്ഷാമമാണ് ഈ വിലവർദ്ധനയിലേക്ക് ഹോട്ടലുടമകളെ എത്തിച്ചത്. കൊച്ചി നഗരത്തിൽ ചായയ്ക്ക് 15 രൂപ നൽകണം. ചായയ്ക്ക് മാത്രമല്ല, കാപ്പിക്കും ഊണിനുമെല്ലാം വില കൂടി.
ജില്ലയിൽ 10 മുതൽ 12 രൂപ വരെയായിരുന്നു ചായയുടെ പൊതുനിരക്ക്. ഹോട്ടലുകളിലും ചായക്കടകളിലും ഇത് 14 രൂപയും 15 രൂപയുമായി വർദ്ധിപ്പിച്ചു. ചില ഹോട്ടലുകളിൽ 20 രൂപ വരെ ഈടാക്കുന്നുണ്ട്. 15 രൂപയായിരുന്ന കാപ്പിക്ക് പതിനെട്ടും ഇരുപതും രൂപ നൽകണം. ഊണിന് 10 മുതൽ 20 രൂപ വരെയാണ് കൂടിയത്.
70-80 രൂപയായിരുന്നു സാധാ ഊണിന്റെ നിരക്ക്. ചെറു കടികളും 10 രൂപയിൽ നിന്ന് 12ലേക്ക് എത്തി. ചിലയിടത്ത് 15 രൂപയും വാങ്ങുന്നുണ്ട്. മലയാളികളുടെ ഇഷ്ട ഭക്ഷണമായ പൊറോട്ടയ്ക്കും 15 ആയി. ബീഫ് ഫ്രൈയോ ചിക്കൻ ഫ്രൈയോ കൂടിക്കഴിക്കണമെങ്കിൽ കീശകീറും. മറ്റു ഭക്ഷ്യസാധനങ്ങൾക്കും താമസിയാതെ വില വർദ്ധിച്ചേക്കും. വില വർദ്ധന സംബന്ധിച്ച് ഹോട്ടൽ അസോസിയേഷൻ ഹോട്ടലുകളിൽ വിശദീകരണ നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്.
കരിഞ്ചന്തയിൽ സിലിണ്ടർ സുലഭം
പാചകവാതകത്തിന് ഇരട്ടി വില നൽകേണ്ടി വരുന്നതിനാലാണ് വില വർദ്ധിപ്പിക്കേണ്ടി വന്നതെന്ന് ഹോട്ടലുടമകൾ പറയുന്നു. 17 കിലോഗ്രാം പാചകവാതക സിലിണ്ടറിന് 1650 രൂപയായിരുന്നു വില. കരിഞ്ചന്തയിൽ 4200 രൂപയാണ് നിരക്ക്. പ്രതിസന്ധി ഒഴിയുമ്പോൾ വില കുറയ്ക്കുമെന്നാണ് ഉറപ്പ്. എന്നാൽ ഇത് നടക്കുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ. കരിഞ്ചന്തയിൽ നിന്ന് സിലിണ്ടർ തരപ്പെടുത്തി അടച്ചിട്ട ഹോട്ടലുകൾ പലതും തുറന്ന് പ്രവർത്തിക്കുന്നുണ്ട്. എങ്കിലും 30 ശതമാനം ഹോട്ടലുകളും അടഞ്ഞുതന്നെ കിടക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |