
കൊച്ചി: ഒമ്പത് വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ ഇടിവിൽ നിന്ന് നേരിയ വിലവർദ്ധനവുണ്ടായെങ്കിലും പൈനാപ്പിൾ കർഷകരുടെ ആശങ്ക നീങ്ങുന്നില്ല. സാധാരണയായി വില വർദ്ധിക്കുന്ന കൊടുംവേനലിലും ന്യായവില ലഭിക്കാതെ കർഷകർ നിരാശയിലാണ്. ചെടികൾ കരിയുന്ന പ്രവണതയും വർദ്ധിച്ചു.
പച്ച സ്‌പെഷ്യൽ ഗ്രേഡിന് 33 ഉം പച്ചയ്‌ക്ക് 31 ഉം പഴത്തിന് 32 രൂപയും വീതമാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. മുൻദിവസങ്ങളെ അപേക്ഷിച്ച് ഒന്നോ രണ്ടോ രൂപ മാത്രമാണ് വർദ്ധിച്ചത്. രണ്ടുവർഷം മുമ്പ് ഏപ്രിൽ 26ന് ലഭിച്ചതിന്റെ പകുതി വിലയാണിത്. കൃഷിയിടത്തിൽ നിന്ന് വെട്ടിയെടുക്കുന്ന പൈനാപ്പിൾ പൂർണമായി വിറ്റഴിക്കാനും കഴിയാത്ത അവസ്ഥയുണ്ടെന്ന് കർഷകർ പറഞ്ഞു.
പത്തു ദിവസം മുമ്പ് സ്‌പെഷ്യൽ പച്ചയ്‌ക്ക് 31ഉം പച്ചയ്‌ക്ക് 29ഉം പഴത്തിന് 33ഉം രൂപ വീതമാണ് ലഭിച്ചത്. 2017 ലാണ് മുമ്പ് വില ഇത്രയും കുറഞ്ഞത്. മാർച്ച് അവസാനം കിലോയ്‌ക്ക് 50 രൂപ ലഭിച്ചിടത്താണ് 30 മുതൽ 33 രൂപ വരെ ലഭിക്കുന്നത്. ഏപ്രിൽ പകുതിയോടെ വില വർദ്ധിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും കർഷകർ പറഞ്ഞു.
പത്തു ദിവസത്തിനിടെ പല ദിവസങ്ങളിലും വിലയിടിഞ്ഞു. വർദ്ധിച്ചത് ശരാശരി രണ്ടു രൂപ മാത്രമാണ്. വടക്കേയിന്ത്യയിൽ നിന്നുള്ള ഡിമാൻഡ് വർദ്ധിക്കാത്തത് ഉൾപ്പെടെ തിരിച്ചടിയായെന്ന് വ്യാപാരികൾ പറഞ്ഞു.
ഇരട്ട ആഘാതം
കനത്ത വെയിൽ മൂലം പൈനാപ്പിളിന് ഭാരം കുറയുക, വിലയിടിവ് എന്നീ ഇരട്ട ആഘാതമാണ് കർഷകർ നേരിടുന്നത്. ഭാരം കുറയുന്നത് മൂലം വിൽക്കുന്ന അളവിൽ കുറവുണ്ടായി. വിലക്കുറവ് മൂലം വരുമാനത്തിൽ ഇടിവുണ്ടായി. ഉത്പാദനച്ചെലവ് ഉയർന്നുതന്നെ നിൽക്കുന്നതിനാൽ സാരമായ പ്രതിസന്ധിയാണ് നേരിടുന്നത്. ചെടികൾ ഉണങ്ങാതെ സംരക്ഷിക്കാൻ നനയ്‌ക്കുന്നതിനും വലിയ ചെലവുണ്ട്. ജലക്ഷാമം രൂക്ഷമാകുന്ന മലമ്പ്രദേശങ്ങളിൽ നനയ്‌ക്കാൻ കഴിയാത്തത് ചെടികളുടെ നാശത്തിന് കാരണമാകുന്നു.
വില ഏപ്രിൽ 25
പച്ച സ്‌പെഷ്യൽ, പച്ച, പഴം
2025, 28, 30, 32
2024, 63, 61, 65
2023, 48, 46, 53
2022, 43, 32, 35
മൂല്യവർദ്ധിത ഉത്പന്ന പരിശീലനം
കേരള കാർഷിക സർവകലാശാലയുടെ വാഴക്കുളത്തെ പൈനാപ്പിൾ ഗവേഷണകേന്ദ്രം പൈനാപ്പിൾ, പാഷൻ ഫ്രൂട്ട് പഴങ്ങളിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ തയ്യാറാക്കാൻ പരിശീലനം സംഘടിപ്പിക്കും. കായംകുളത്തെ കൃഷി വിജ്ഞാന കേന്ദ്രത്തിൽ മേയ് അഞ്ചിനാണ് ഏകദിന പരിശീലനം. 25 പേർക്കാണ് പ്രവേശനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |