
കളമശേരി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന്റെ ഉത്പാദന പ്ലാന്റുകൾ സ്വകാര്യമേഖലയ്ക്ക് കൈമാറാൻ ഉന്നതതലത്തിൽ നീക്കം. ഓപ്പറേഷൻസ്, മെയിന്റനൻസ്, റോ മെറ്റീരിയൽസ് ഉൾപ്പെടെ കരാറുകാർ കൈകാര്യം ചെയ്യും. ഘട്ടംഘട്ടമായുള്ള സ്വകാര്യവത്കരണനടപടികൾ തുടങ്ങിയിട്ട് കാൽനൂറ്റാണ്ടായി. അതിന്റെ അവസാനഘട്ടമാണ് ഇനി നടക്കുക.
ഉദ്യോഗമണ്ഡലിലെ വളം ഉത്പാദന യൂണിറ്റുകൾ പ്രവർത്തിക്കുന്നില്ല. അമ്പലമേട് കൊച്ചിൻ ഡിവിഷനിൽ ഫാക്ടംഫോസ് ഉത്പാദനം ഭാഗികമായി. ഉത്പാദനത്തിനാവശ്യമായ ഫോസ്ഫോറിക് ആസിഡും സൾഫറും വിപണിയിൽ കിട്ടാനില്ല വിലയും കൂടുതലാണ്. 2025-26 സാമ്പത്തിക വർഷം 39 കോടി രൂപയാണ് നഷ്ടം. അമോണിയം സൾഫേറ്റ് ഉത്പാദിപ്പിക്കുന്ന രണ്ടുസ്ഥാപനങ്ങൾ ഫാക്ടും ജി.എസ്.എഫ്.സിയുമാണ്. മറ്റ് സ്ഥാപനങ്ങൾ കുറഞ്ഞവിലയ്ക്ക് ഇറക്കുമതി ചെയ്യുന്നതും ദോഷകരമായി. ഫാക്ടംഫോസിന്റെ വിലവർദ്ധനവ് കർഷകന് താങ്ങാനാവുന്നില്ല. വില കുറച്ച് സർക്കാർ സബ്സിഡി കൂട്ടിയില്ലെങ്കിൽ കമ്പനിക്ക് ഗുണകരമാവില്ല. ഡി.എ.പിക്ക് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഡിമാന്റുണ്ടെങ്കിലും ഫാക്ടിൽ ഉത്പാദനം കുറവാണ്. ഈ പ്രതിസന്ധികളാണ് സ്വകാര്യവത്കരണത്തിന്റെ വേഗത കൂട്ടിയത്.
യൂണിയനുകളുടെ മൗനാനുവാദം
1987ൽ രാജീവ് ഗാന്ധിയാണ് ബോർഡ് ഒഫ് ഇൻഡസ്ട്രിയൽ ആൻഡ് ഫിനാൻഷ്യൽ റീ കൺസ്ട്രക്ഷന് രൂപം കൊടുത്തത്. 1998 - 2024 കാലയളവിൽ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് കേന്ദ്രമന്ത്രിയായിരുന്ന അരുൺ ഷൂറി നഷ്ടത്തിലോടുന്നവയും അടച്ചുപൂട്ടൽ ഭീഷണിയിലുള്ളതുമായ പൊതുമേഖലാ സ്ഥാപനങ്ങൾ പുനരുദ്ധാരണത്തിന്റെ ഭാഗമായി സ്വകാര്യവത്കരിക്കാൻ തീരുമാനിച്ചു. സാമ്പത്തിക പ്രതിസന്ധിയിലായ ഫാക്ടും സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ നീക്കം തുടങ്ങി. അന്ന് സ്വകാര്യവത്കരണത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ സേവ് ഫാക്ട് ഫോറം രൂപീകരിച്ച് ചെറുത്തുനിന്നപ്പോൾ സർക്കാർ പിന്നോട്ടുപോയി. പക്ഷേ അവസരം മുതലാക്കി മാനേജ്മെന്റ് അനുബന്ധ സ്ഥാപനങ്ങളിലും ചില മേഖലകളിലും യൂണിയനുകളുടെ മൗനാനുവാദത്തോടെ സ്വകാര്യവത്കരണം നടപ്പാക്കി. സേവ് ഫാക്ട് ഫോറത്തിലെ ഐക്യമില്ലായ്മയും അഭിപ്രായ വ്യത്യാസങ്ങളും മാനേജ്മെന്റ് നടപടികൾക്ക് എളുപ്പമായി.
പടിപടിയായി കരാറുകൾ
കാന്റീനുകൾ സ്വകാര്യമേഖലയ്ക്ക് കൈമാറുന്നതിന് യൂണിയനുകളും മാനേജ്മെന്റും ആർ.ജെ.എൽ സിക്ക് മുന്നിൽ കരാർ ഒപ്പുവെച്ചു.
2004 ൽ ഫാക്ട് ജെ.എൻ.എം ആശുപത്രി, ഉദ്യോഗമണ്ഡലിലും അമ്പലമേട്ടിലുമടക്കം അഞ്ച് സ്കൂളുകൾ എന്നിവ സ്വകാര്യ മേഖലയ്ക്ക് കൈമാറി.
കഥകളി കളരി അടച്ചുപൂട്ടി. ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കരാർ കൊടുത്തു.
ലോഡിംഗ് ആൻഡ് ബാഗിംങ്ങ്, സിവിൽ , ഇലക്ട്രിക് വർക്കുകൾ കോൺട്രാക്റ്റാക്കി. ടാൺഷിപ്പിലെ സിവിൽ , ഇലക്ട്രിക് സർവീസ് ഓഫീസുകൾ പൂട്ടി കരാർ നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |