
കൊച്ചി: കനത്തമഴയും മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ജില്ലയുടെ കിഴക്കൻ മേഖലകളിൽ നാശം വിതച്ചു. ഡാമുകൾ തുറന്നതോടെ മൂവാറ്റുപുഴയാറും പെരിയാറും കരകവിഞ്ഞ് വ്യാപകമായ നാശമുണ്ടായി. മൂവാറ്റുപുഴ നഗരത്തിലും സമീപപ്രദേശങ്ങളിലും വെള്ളം കയറി. മണ്ണിടിച്ചിലിൽ മഞ്ഞള്ളൂരിൽ രണ്ട് വീടുകൾ തകർന്നു. പെരിയാർ നിറഞ്ഞൊഴുകുകയാണ്. പെരുമ്പാവൂരിൽ ചപ്പാത്ത് മുങ്ങി ഒക്കൽ തുരുത്ത് ഒറ്റപ്പെട്ടു. മൂവാറ്റുപുഴയിൽ രണ്ട് വീടുകൾ തകർന്നു.
പെരിയാറിൽ
ജലനിരപ്പുയർന്നു
പെരിയാറിൽ ജലനിരപ്പ് വൈകിട്ടോടെ 3.2 മീറ്ററായി ഉയർന്നു. ഇന്നലെ പകൽ മാത്രം ഒമ്പത് അടിയോളം വെള്ളം കയറിയിട്ടുണ്ട്. തീരത്തെ കൃഷിയിടങ്ങൾ മുങ്ങി. നിരവധി വീടുകളിലും വെള്ളത്തിലായി. ഇന്നലെ വൈകിട്ട് ചെളിയുടെ അളവ് 230 എൻ.ടി.യു ആയി. ഇനിയും കൂടിയാൽ ജലശുദ്ധീകരണത്തെ ബാധിക്കും.
മണപ്പുറം നടപ്പാലം പൊലീസ് അടച്ചു. നഗരത്തിലെ കാരോത്തുകുഴി കവലയും വെള്ളത്തിലായി. പെരുമ്പാവൂരിൽ പെരിയാറിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഒക്കൽ തുരുത്ത് ഒറ്റപ്പെട്ടു. 26 വീട്ടുകാർക്കും പുറത്തേക്കെത്താൻ നിവൃത്തിയില്ല. ചപ്പാത്ത് പൂർണമായും മുങ്ങി.
ഭൂതത്താൻക്കെട്ട് തുറന്നു
കോതമംഗലം താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ അമ്പതിലേറെ വീടുകളിൽ വെള്ളം കയറി. പെരിയാറിൽ ജലനിരപ്പ് കുത്തനെ ഉയർന്നു. ഭൂതത്താൻകെട്ട് ഡാമിന്റെ 14 ഷട്ടറുകളും തുറന്നു. കുട്ടമ്പുഴ, പല്ലാരിമംഗലം, പഞ്ചായത്തുകളിലെ വീടുകളിലാണ് വെള്ളം കയറിയത്. മണികണ്ഠൻചാൽ ചപ്പാത്ത് മുങ്ങിയതും ബ്ലാവന കടവിലെ ജങ്കാർ സർവ്വീസ് നിലച്ചതും മൂലം കുട്ടമ്പുഴയിലെ ആദിവാസി ഉന്നതികൾ ഒറ്റപ്പെട്ടു. ഏക്കർ കണക്കിന് കൃഷിയിടങ്ങൾ വെള്ളത്തിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |