മേപ്പാടി: കള്ളാടി ആനക്കാംപൊയിൽ തുരങ്കപാത പദ്ധതി പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ
അതീവ ജാഗ്രതയിലാണ് അധികൃതർ. വീണ്ടും മണ്ണിടിച്ചിലിനുള്ള സാധ്യത കണക്കിലെടുത്ത് ഗതാഗതം പൂർണമായും നിരോധിച്ചു. മീനാക്ഷി പാലത്തിന് അപ്പുറത്തേക്ക് അത്യാവശ്യ വാഹനങ്ങൾ മാത്രമാണ് കടത്തിവിടുന്നത്. മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് ചെറിയതോതിൽ മണ്ണിടിഞ്ഞ് വീഴുന്നുണ്ട്. പൊലീസും ഫയർഫോഴ്സും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മീനാക്ഷി പുഴയുടെ സമീപത്തെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ജൂലൈ 7 നാണ് തുരങ്കപാത പദ്ധതി പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായി എട്ടുപേർക്ക് ജീവൻ നഷ്ടമായത്. വയനാട് ഭാഗത്ത് തുരങ്കം ആരംഭിക്കുന്ന സ്ഥലത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഈ ഭാഗത്ത് തുരങ്ക പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട വൻതോതിൽ മണ്ണ് കൂട്ടിയിട്ടിട്ടുണ്ട്. ഇവിടെ മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുണ്ട് എന്നാണ് വിദഗ്ധസമിതിയുടെ കണ്ടെത്തൽ. മണ്ണിടിച്ചിൽ ഉണ്ടാവുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്താൽ ചൂരൽമല ഒറ്റപ്പെടാൻ സാധ്യതയുണ്ട്. തുരങ്കപാത പദ്ധതി പ്രദേശത്ത് മലമുകളിൽ നിന്നും വൻതോതിൽ വെള്ളം വരുന്നതും ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഈ ഭാഗത്ത് രാത്രിയിൽ പൂർണ്ണമായും റോഡ് അടച്ചിടും. റോഡിന്റെ ഇരുഭാഗത്തും പൊലീസും ഫയർഫോഴ്സും ക്യാമ്പ് ചെയ്യുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |