
കാസർകോട്: വിരമിച്ച സൈനികർക്ക് നൽകേണ്ട 1.31 കോടിയുടെ ഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തതായി കാണിച്ച് വിജിലൻസിനും ലാൻഡ് റവന്യു കമ്മിഷണർ അടക്കമുള്ള ഉന്നതോദ്യോഗസ്ഥർക്കും പരാതി നൽകിയതിന് പിന്നാലെ മുൻ വില്ലേജ് ഓഫീസറെ കാറിടിച്ചു കൊല്ലാൻ ശ്രമം. കയ്യാർ സ്വദേശിയും റിട്ട.വില്ലേജ് ഓഫീസറുമായ മുഹമ്മദ് കുഞ്ഞിയെ (60) വ്യാഴാഴ്ച രാവിലെ പെർമുദെ പെട്രോൾ പമ്പിനടുത്തു വച്ച് കാറിടിച്ചത് .തലക്കും കാലിനും ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് കുഞ്ഞി മംഗ്ളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
മഞ്ചേശ്വരം താലൂക്കിലെ കയ്യാർ വില്ലേജിൽ ഭൂമാഫിയ സംഘം-ഉദ്യോഗസ്ഥ കൂട്ടുകെട്ടിൽ കോടികളുടെ ഭൂമി തിരിമറി നടത്തിയെന്നാണ് മുഹമ്മദ് കുഞ്ഞി വിജിലൻസ് ഡയറക്ടർക്കും, ലാൻഡ് റവന്യു കമ്മീഷണർക്കും ജില്ലാ കളക്ടർക്കും നൽകിയ പരാതി. പരാതി നൽകി മടങ്ങി വരുന്നതിനിടയിലാണ് മുഹമ്മദ്കുഞ്ഞി സഞ്ചരിച്ച ബൈക്കിൽ കാറിടിച്ചത്.പരാതി വിവരം ഉദ്യോഗസ്ഥർ ചോർത്തികൊടുത്തതായി സംശയമുണ്ടെന്ന് മുഹമ്മദ് കുഞ്ഞി ആശുപത്രിയിൽ വച്ച് പറഞ്ഞു.
ആശുപത്രിയിൽ കഴിയുന്ന മുഹമ്മദ് കുഞ്ഞിയിൽ നിന്ന് കുമ്പള പൊലീസ് മൊഴിയെടുക്കും. പിറകിലെ ടയർ പൊട്ടി നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ചുവെന്നാണ് കാർ ഡ്രൈവർ പോലീസിനോട് പറഞ്ഞത്.ഇതെ കാറിലാണ് മുഹമ്മദ് കുഞ്ഞിയെ ആശുപത്രിയിലെത്തിച്ചത്.
നാട്ടിൽ ഇല്ലെങ്കിലും ഭൂമി
മഞ്ചേശ്വരം താലൂക്കിലെ കൂടാൽ മെർക്കള വില്ലേജിൽ നിർദ്ദിഷ്ട സ്കീമിൽ ഉൾപ്പെടുത്തിയ രണ്ട് ഏക്കർ രണ്ട് സെന്റ് സ്ഥലം 1982 ജൂലായ് 21ന് കൂടാൽ മെർക്കള ചേവാർ വീട്ടിൽ അബ്ദുല്ലയുടെ മകൻ മുഹമ്മദ് കുഞ്ഞി എന്നയാൾക്ക് പതിച്ചു നൽകിയതായി വ്യാജരേഖയുണ്ടാക്കിയെന്ന് മുഹമ്മദ് കുഞ്ഞിയുടെ പരാതിയിൽ പറയുന്നു. എന്നാൽ ഈ വിലാസത്തിൽ ഒരാൾ ആ നാട്ടിലില്ലെന്ന് അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടെന്നും മുഹമ്മദ് കുഞ്ഞിയുടെ പരാതിയിലുണ്ട്. 2023ലാണ് ഈ വസ്‌തുവിനു മഞ്ചേശ്വരം താലൂക്ക് ഓഫീസിൽ നിന്നും തണ്ടപ്പേർ രജിസ്റ്റർ സർട്ടിഫിക്കറ്റും വില്ലേജ് ഓഫീസിൽ നിന്നു നികുതി അടച്ച രസീതും ലഭിക്കുന്നത്. അതിനു ശേഷം ഇതിൽ നിന്ന് ഒന്നര ഏക്കർ ഒരാൾക്കും ഇരുപത്, പത്ത് സെന്റ് വീതം വേറെ രണ്ടുപേർക്കുമായി വിറ്റു.
പദ്ധതി നിലച്ചിട്ട് രണ്ട് പതിറ്റാണ്ട്
സൈനികർക്ക് പ്രത്യേകമായി നീക്കിവെച്ച ഭൂമി വിതരണം ചെയ്യുന്ന പദ്ധതി നിലച്ച് രണ്ടു പതിറ്റാണ്ട് കഴിഞ്ഞു. സൈനികരുടെ വാർഷിക വരുമാനം 10000 രൂപ ആയിരുന്ന കാലത്ത് തുടങ്ങിയ പദ്ധതി ഒരു ലക്ഷം പിന്നിട്ടതോടെ ഉപേക്ഷിച്ചു. പദ്ധതിക്കായി മാറ്റിവച്ച കാസർകോട് ജില്ലയിലടക്കം പലയിടത്തും ഇപ്പോഴുമുണ്ട്. ഇത് പതിച്ചു കൊടുക്കാൻ കളക്ടർ തരം മാറ്റി പ്രത്യേക ഉത്തരവ് ഇറക്കണം. മറ്റു പദ്ധതികൾക്ക് ഏറ്റെടുക്കണമെങ്കിൽ മന്ത്രിസഭാ തീരുമാനം ഉണ്ടാവണം.ഇത്തരമൊരു നടപടിയുമില്ലാതെയാണ് മഞ്ചേശ്വരത്ത് ഭൂമി പതിച്ചുകൊടുത്തതെന്ന് മുഹമ്മദ് കുഞ്ഞി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |