തളിപ്പറമ്പ്/പയ്യന്നൂർ: നിയമസഭ തിരഞ്ഞെടുപ്പിൽ വിമത സ്ഥാനാർത്ഥികൾ രംഗത്തെത്തിയ തളിപ്പറമ്പ് - പയ്യന്നൂർ മണ്ഡലങ്ങളിലെ സി.പി.എം ശക്തികേന്ദ്രങ്ങളിലെ ആഭ്യന്തര തർക്കം, സോഷ്യൽമീഡിയയിൽ വെല്ലുവിളി പോസ്റ്റുകളായി നിറയുന്നു. പാർട്ടി സൈബർ ഗ്രൂപ്പുകളിലും ഫേസ്ബുക്ക് പേജുകളിലും നേതൃത്വത്തിനെതിരായ വിമർശനങ്ങൾ ശക്തമായതോടെയാണ് വിഷയം കൂടുതൽ ചർച്ചയാകുന്നത്.
ആന്തൂരിൽ ''ആന്തൂർ സഖാക്കൾ'' എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിൽ കഴിഞ്ഞ ദിവസം വന്ന പോസ്റ്റാണ് ഏറ്റവും കൂടുതൽ വിവാദമായത്. പ്രാദേശിക നേതൃത്വത്തിനെതിരെ കടുത്ത ആരോപണങ്ങളുയർത്തിയ പോസ്റ്റിൽ, വിമർശനം ഉന്നയിക്കുന്നവരെ ''ബി.ജെ.പി അനുകൂലികൾ'' ആയി ചിത്രീകരിക്കാൻ ശ്രമിക്കുന്നുവെന്നാണ് പ്രധാന ആരോപണം. യുവാക്കളെ പാർട്ടിയിൽ ചേർത്തുനിർത്തുന്നതിൽ പരാജയമുണ്ടെന്നും അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിക്കുന്നവരെ പുറത്താക്കുന്ന പ്രവണത വർദ്ധിച്ചതായും പോസ്റ്റിൽ പറയുന്നു.
പ്രാദേശിക തലത്തിൽ ചില നേതാക്കൾ വ്യക്തിപരമായ സ്വാധീനം വർദ്ധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ഇത് പാർട്ടിയുടെ അടിത്തറയ്ക്ക് തന്നെ തിരിച്ചടിയാകുമെന്നും മുന്നറിയിപ്പ് ഉയരുന്നുണ്ട്. ''പാർട്ടിയോട് അല്ല, ചില നേതാക്കളുടെ സമീപനത്തോടാണ് കലഹം'' എന്ന വാചകം പോസ്റ്റിൽ പ്രത്യേക ശ്രദ്ധേയമായി.
പോസ്റ്റ് വ്യാപകമായി ചർച്ചയായതോടെ പിന്നീട് അത് പിൻവലിക്കപ്പെട്ടു. വിഷയത്തിൽ ആന്തൂർ മേഖലയിലെ സി.പി.എം ഏരിയാ കമ്മിറ്റി പ്രതികരിച്ചു. ആന്തൂരിൽ പാർട്ടി ഒറ്റക്കെട്ടാണെന്നും പുറത്തുവന്ന ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും കമ്മിറ്റിയുടെ പ്രസ്താവനയിൽ വ്യക്തമാക്കി.
അതേസമയം, പയ്യന്നൂരിൽ പാർട്ടിക്കുള്ളിലെ ഭിന്നതകൾ തുറന്ന ഏറ്റുമുട്ടലിലേക്ക് നീങ്ങുന്ന സൂചനകളാണ് ലഭിക്കുന്നത്. ചില നേതാക്കൾക്കെതിരെ വ്യക്തിപരമായ ആരോപണങ്ങളും മറുപടി പോസ്റ്റുകളും പരസ്യമായി സാമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടുകയാണ്. മുൻ പ്രവർത്തകരും നിലവിലെ അംഗങ്ങളും തമ്മിലുള്ള വാക്കേറ്റം ശക്തമായതായും സൂചനയുണ്ട്. സംഘടനാചട്ടങ്ങൾ ലംഘിച്ച് സോഷ്യൽ മീഡിയ വഴി ആരോപണങ്ങൾ ഉയർത്തുന്നത് പാർട്ടി അണികൾക്കിടയിൽ ചർച്ചയാകുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |