
മട്ടന്നൂർ: തിരുവനന്തപുരത്തേക്കുള്ള എയർഇന്ത്യ എക്സ്‌പ്രസ് വിമാനം ആറു മണിക്കൂർ വൈകിയതിനെ തുടർന്ന് കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. തിങ്കളാഴ്ച രാവിലെ 7.05ന് പുറപ്പെടേണ്ട വിമാനമാണ് വൈകിയത്. രാവിലെ ഒൻപതിന് ദുബായിലേക്കുള്ള എയർഇന്ത്യ എക്സ്‌പ്രസ് സർവീസ് റദ്ദാക്കുകയും ചെയ്തു.
പുലർച്ചെ മുതൽ യാത്രക്കാർ വിമാനത്താവളത്തിലെത്തിയിരുന്നു. ബോർഡിംഗ് കഴിഞ്ഞ ശേഷമാണ് സർവീസ് വൈകുമെന്ന അറിയിപ്പ് ലഭിച്ചതെന്ന് യാത്രക്കാർ പറഞ്ഞു. മുൻകൂട്ടി വിവരമറിയിച്ചില്ലെന്ന് ആരോപിച്ചാണ് യാത്രക്കാർ പ്രതിഷേധിച്ചത്. ആദ്യം 9.30ന് പുറപ്പെടുമെന്ന് അറിയിച്ചു. പിന്നീടാണ് ഉച്ചയ്ക്ക് മാത്രമേ സർവീസുള്ളൂ എന്ന് പറഞ്ഞത്. എന്നാൽ രജിസ്റ്റർ ചെയ്ത ഫോൺ നമ്പരിലും മെയിലിലും അറിയിപ്പ് നൽകിയെന്നാണ് എയർലൈൻ അധികൃതർ പറയുന്നത്. യാത്രക്കാരെ പിന്നീട് എയർപോർട്ട് ഹോട്ടലിലേക്ക് മാറ്റി.
ഓഫീസ് സമയത്ത് തിരുവനന്തപുരത്ത് എത്തേണ്ടവരും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഉണ്ടായിരുന്നു. 150ഓളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. അബുദാബിയിൽ നിന്ന് ഞായറാഴ്ച രാത്രി എത്തേണ്ട വിമാനം വൈകിയതിനെ തുടർന്നാണ് തിരുവനന്തപുരത്തേക്കുള്ള സർവീസ് വൈകിയത്. ഈ വിമാനം തിങ്കളാഴ്ച ഉച്ചയ്ക്ക് 12നാണ് എത്തിയത്. തുടർന്ന് 12.55ന് തിരുവനന്തപുരത്തേക്കുള്ള സർവീസ് നടത്തി.
മസ്‌കറ്റിൽ നിന്ന് കണ്ണൂരിലേക്കുള്ള വിമാനം റദ്ദാക്കിയതിനെ തുടർന്നാണ് കണ്ണൂർ-ദുബായ് സർവീസ് റദ്ദാക്കേണ്ടി വന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |