കൊല്ലം: വേനൽ കനത്ത് അരുവികളും ചെറിയ തടാകങ്ങളും വറ്റിവരണ്ടതോടെ കാടിറങ്ങി വന്യമൃഗങ്ങൾ. തനിച്ചും കൂട്ടമായും എത്തുന്ന ഇവ നാട്ടിൽ നാശവും ഭീതിയും പരത്തുകയാണ്. കാട്ടാന, കാട്ടുപോത്ത്, കാട്ടുപന്നി, കുറുനരി, മലയണ്ണാൻ, മ്ലാവ്, കുരങ്ങൻ എന്നിവയുടെ ശല്യമാണ് രൂക്ഷമായിരിക്കുന്നത്.
ഭീതി സൃഷ്ടിക്കുന്നതിലും കൃഷി നശിപ്പിക്കുന്നതിലും മുൻപന്തിയിൽ കാട്ടാനകളാണ്. കൃഷിഭൂമിയിൽ ഇറങ്ങുന്ന ഇവ തെങ്ങ്, വാഴ തുടങ്ങി കണ്ണിൽ കണ്ടതെല്ലാം കുത്തിമറിച്ചും തിന്നും നശിപ്പിക്കുകയാണ്. പകൽ സമയങ്ങളിൽ ഏലാകളിലും കാടുപിടിച്ച പ്രദേശങ്ങളിലും കഴിയുന്ന പന്നിക്കൂട്ടം സന്ധ്യയോടെ നാട്ടിലിറങ്ങും. ഇതോടെ രാത്രിയിൽ പുറത്തിറങ്ങാനും കഴിയുന്നില്ല. ചക്ക, മാങ്ങ സീസണായതോടെ ഉൾപ്രദേശങ്ങളിൽ നിന്ന് ജനവാസ മേഖലകളിലേക്കെത്തുന്ന കുരങ്ങുകൾ എല്ലാം നശിപ്പിക്കുകയാണ്. വീടുകളുടെ ഓടിളക്കി ഉള്ളിൽ കടന്ന് ആഹാര സാധനങ്ങൾ കവരും. കുടിവെള്ള ടാങ്കിന്റെ മൂടി തുറന്ന് അതിലിറങ്ങി കുളിക്കുന്നതും തെങ്ങിലെ വെള്ളയ്ക്ക നശിപ്പിക്കുന്നതും പതിവാണ്.
കുളത്തൂപ്പുഴ, തെന്മല, ചാലിയക്കര, മടത്തറ, അമ്പനാട്, മാമ്പഴത്തറ, അച്ചൻകോവിൽ, തൊടീക്കണ്ടം, കറവൂർ, തച്ചക്കോട്, ഒറ്റക്കൽ, തോണിച്ചാൽ, ചെറുതന്നൂർ, ചെറുകടവ്, ഓലപ്പാറ, ശാസ്താംകോണം, നെടുങ്കയം, കേളങ്കാവ്, വിളക്കുവെട്ടം, വട്ടപ്പട, അഷ്ടമംഗലം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വന്യമൃഗശല്യം രൂക്ഷമായി തുടരുകയാണ്. ആനകളെ വനത്തിലേക്ക് ഓടിക്കാൻ പടക്കം പൊട്ടിക്കൽ മാത്രമാണ് ഇപ്പോഴുള്ള ഏകമാർഗം. എന്നാൽ വൈകാത കാട്ടാനക്കൂട്ടം വീണ്ടുമെത്തും.
സൗരോർജ്ജ വേലികൾ നശിച്ചു
വന്യജീവി സംഘർഷം ഏറെയുള്ള കുളത്തൂപ്പുഴയിൽ ഉൾപ്പടെ വനാതിർത്തിയോട് ചേർന്ന ജനവാസ മേഖലയിലെ സൗരോർജ്ജവേലികൾ പൂർണമായി നശിച്ചു
പുതുതായി സൗരോർജ്ജ വേലി, കിടങ്ങ് നിർമ്മാണം എങ്ങുമെത്തിയില്ല
കുളത്തൂപ്പുഴ ഭാരതീപുരത്ത് നിർമ്മിച്ച റാപ്പിഡ് റെസ്പോൺസ് ഓഫീസ് ഉദ്ഘാടന ശേഷം പ്രവർത്തനമില്ല
മൂന്നാഴ്ച മുമ്പ് ജോലികഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന കുളത്തൂപ്പുഴ ഡാലികരിക്കം സ്വദേശിയായ യുവാവിന് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റു
കഴിഞ്ഞ 28ന് കുളത്തൂപ്പുഴ ചോഴിയക്കോട് പത്തേക്കർ ഭാഗത്ത് കാട്ടാനക്കൂട്ടത്തിൽ നിന്ന് കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കഴിഞ്ഞമാസം 13ന് വീട്ടുമുറ്റത്ത് നിന്ന പുനലൂർ പ്ലാച്ചേരി സ്വദേശിയായ യുവാവിനും ഭാര്യയ്ക്കും നേരെ കുറുനരിയുടെ ആക്രമണം
കഴിഞ്ഞമാസം 13ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന തെന്മല ചാലിയക്കര ഉപ്പുക്കുഴി റബർ എസ്റ്റേറ്റിലെ താത്കാലിക നൈറ്റ് വാച്ചറെ കാട്ടുപന്നി കുത്തിക്കൊന്നു
ജനുവരി 30ന് പുലർച്ചെ ഇരുചക്ര വാഹനത്തിൽ റെയിൽവേ സ്റ്റേഷനിലേക്ക് പോയ പുനലൂർ പേപ്പർമിൽ ഭാഗം സ്വദേശികളായ ദമ്പതികളെ കാട്ടുപന്നി ആക്രമിച്ചു
നഷ്ടപരിഹാരം കിട്ടാൻ നീണ്ടനാളത്തെ കാത്തിരിപ്പ്
കാട്ടുപന്നികളെ വനം വകുപ്പ് ഉദ്യേഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ വെടിവച്ച് കൊല്ലാൻ അനുമതിയുണ്ടെങ്കിലും ഇത് കാര്യക്ഷമമായി നടക്കുന്നില്ല.
നാട്ടുകാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |