
കൊല്ലം: ആര് ഭരിച്ചാലും പി.എസ്.സി നിയമനം നടക്കണം... റാങ്ക് പട്ടികകൾ കൃത്യസമയത്ത് പ്രസിദ്ധീകരിക്കാൻ കഴിയണം... ഒഴിവുകൾ പി.എസ്.സിക്ക് നേരിട്ട് അറിയാൻ കഴിയുന്ന സംവിധാനം വേണം... തിരഞ്ഞെടുപ്പ് ചൂട് അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ, കൃത്യമായ നിലപാട് വ്യക്തമാക്കുകയാണ് പബ്ലിക് ലൈബ്രറി പരിസരത്തെ മരച്ചുവട്ടിലിരുന്ന്, പി.എസ്.സി പഠനത്തിന് എത്തിയ വിദ്യാർത്ഥികൾ. മൂന്നാകുറ്റി സ്വദേശി ജയ്, മുണ്ടയ്ക്കൽ സ്വദേശി ഗായത്രി, ആതിര, കരിക്കോട് സ്വദേശി രാഹുൽ എന്നിവരാണ് വോട്ട് തിരക്കിനിടെ തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയത്.
വനിതാ മുഖ്യമന്ത്രി!
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ സ്ത്രീകൾ സജീവമാണെങ്കിലും നിർണായകമായ ഭരണനേതൃത്വത്തിലേക്ക് അവർക്ക് കടന്നുവരാൻ കഴിയുന്നില്ലെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു. 'നമ്മുടെ നിയമസഭയിൽ സ്ത്രീകളുടെ എണ്ണം വർദ്ധിപ്പിക്കണം. ഒരു വനിതാ മുഖ്യമന്ത്രി കേരളം ഭരിക്കുന്ന കാലം വൈകരുത്'... ഗായത്രി അഭിപ്രായപ്പെട്ടു. ഭരണരംഗത്ത് സ്ത്രീകളുടെ ക്രിയാത്മകമായ ഇടപെടലുകൾക്ക് കൂടുതൽ അവസരം നൽകണമെന്നാണ് ആതിരയുടെ പക്ഷം.
വരട്ടെ പുതുതലമുറ
രാഷ്ട്രീയം എന്നത് മുതിർന്നവർക്ക് മാത്രമുള്ള മേഖലയല്ലെന്നും യുവത്വത്തിന്റെ ഊർജ്ജം ഭരണത്തിൽ പ്രതിഫലിക്കണമെന്നും ജയ് പറയുന്നു. 'പഴയകാല രാഷ്ട്രീയ ശൈലികൾ മാറണം. പുതിയ കാലത്തിന്റെ സാങ്കേതിക വിദ്യകളും പ്രശ്നങ്ങളും നേരിടാൻ യുവജനങ്ങൾക്ക് കൂടുതൽ അവസരം നൽകാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാകണം'... ജയ പറയുന്നു. യുവാക്കൾക്ക് സീറ്റ് നൽകുന്നത് വെറും പ്രതീകാത്മകമാകരുതെന്നും അവർക്ക് കൃത്യമായ പ്രാധാന്യം നൽകണമെന്നുമാണ് ജയയുടെ പക്ഷം.
വോട്ടിൽ വിമുഖത വേണ്ട
തിരഞ്ഞെടുപ്പ് ദിവസത്തെ അവധി ദിനമായി മാത്രം കാണുന്നവരോട് രാഹുലിന് ചിലത് പറയാനുണ്ട്. 'വോട്ട് ചെയ്യുന്നത് നമ്മുടെ അവകാശവും ഉത്തരവാദിത്തവുമാണ്. വോട്ട് ചെയ്യാതെ മാറിനിന്ന് ഭരണത്തെ കുറ്റം പറയുന്നതിൽ അർത്ഥമില്ല. ഓരോ വോട്ടിനും ഒരു നാടിന്റെ വിധി മാറ്റാൻ കഴിയും'... എന്നാണ് രാഹുലിന്റെ അഭിപ്രായം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |