കൊല്ലം: തീപാറുന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കും വാക് പോരുകൾക്കും സാക്ഷ്യംവഹിച്ച ജില്ലയിലെ ജനങ്ങൾ ഇന്നലെ പോളിംഗ് ബൂത്തുകളിലെത്തി വിധി കുറിച്ചു. ഇനി മേയ് 4 വരെ സ്ഥാനാർത്ഥികൾക്കും പാർട്ടി പ്രവർത്തകർക്കും ടെൻഷൻ നിറഞ്ഞ കാത്തിരിപ്പ്.
ജില്ലയിലെ സീറ്റുകളിലുണ്ടാകുന്ന ഏറ്റക്കുറച്ചിൽ ഇടത് വലത് മുന്നണികളുടെ ഭരണസ്വപ്നത്തിൽ നിർണായകമാണ്. ജില്ലയിൽ താമര വിരിയുമെന്ന ഉറച്ച പ്രതീക്ഷയിലാണ് പോളിംഗിന് ശേഷവും ബി.ജെ.പി നേതാക്കൾ. എല്ലാ മുന്നണികളുടെയും പ്രവർത്തകർ തങ്ങൾക്ക് ഉറപ്പുള്ള വോട്ടുകൾ പോൾ ചെയ്യിപ്പിക്കാൻ അവസാന നിമിഷം വരെ ഓടിനടന്നിരുന്നു. തങ്ങൾക്ക് ലഭിക്കാൻ സാദ്ധ്യതയുള്ള വോട്ടുകളുടെ എണ്ണം മൂന്ന് മുന്നണികളും ബൂത്ത് തലത്തിലെ പ്രവർത്തകരിൽ നിന്ന് ശേഖരിച്ചിട്ടുണ്ട്.
പോളിംഗ് വർദ്ധനവിൽ
മുന്നണികൾക്ക് ആശങ്ക
പോളിംഗ് വർദ്ധനവ് ഗുണകരമെന്ന് എല്ലാ മുന്നണികളും പരസ്യമായി പറയുന്നുണ്ടെങ്കിലും നേതാക്കളുടെയും സ്ഥാനാർത്ഥികളുടെയും മനസിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഏതെങ്കിലും മുന്നണിക്ക് അനുകൂലമായ തരംഗത്തിന്റെ ഭാഗമായാണോ പോളിംഗ് ശതമാനവും ആകെ പോൾ ചെയ്ത വോട്ടുകളും ഉയർന്നതെന്നാണ് ആശങ്ക.
2016ലേത് പോലെ 11 സീറ്റിലും എൽ.ഡി.എഫ് ജയിക്കും. എസ്.ഐ.ആർ നടപ്പാക്കിയതുമായി ബന്ധപ്പെട്ടാണ് പോളിംഗ് ശതമാനം ഉയർന്നത്. യു.ഡി.എഫിനുള്ളിലെ പ്രശ്നങ്ങൾ എൽ.ഡി.എഫിന് ഗുണം ചെയ്യും. ഏറ്റവും കൂടുതൽ ഭൂരിപക്ഷം പുനലൂരിലായിരിക്കും.
എസ്. സുദേവൻ
സി.പി.എം ജില്ലാ സെക്രട്ടറി
യു.ഡി.എഫിന്റെ പ്രതീക്ഷയ്ക്ക് യാതൊരു മങ്ങലും ഏൽക്കാത്ത വോട്ടിംഗാണ് കണ്ടത്. ജില്ലയിൽ ചരിത്ര വിജയം നേടും. ജനങ്ങളെ പോളിംഗ് ബൂത്തുകളിലെത്തിച്ച് വോട്ട് രേഖപ്പെടുത്തുന്നതിൽ യു.ഡി.എഫ് പ്രവർത്തകർ ആവേശത്തോടെ ഇടപെട്ടിരുന്നു.
പി. രാജേന്ദ്രപ്രസാദ്,
ഡി.സി.സി പ്രസിഡന്റ്
ജില്ലയിൽ ചാത്തന്നൂർ ഉൾപ്പടെ എൻ.ഡി.എയ്ക്ക് വലിയ ജനപിന്തുണയാണ് ലഭിച്ചത്. എൻ.ഡി.എ ഉയർത്തിയ വികസിത കൊല്ലം മുദ്രാവാക്യം ജനങ്ങൾ ഏറ്റെടുത്തു. എൽ.ഡി.എഫിനും യു.ഡി.എഫിനും എതിരായ വിധിയാണ് ജനങ്ങൾ രേഖപ്പെടുത്തിയത്.
എസ്. പ്രശാന്ത്, പ്രസിഡന്റ്,
ബി.ജെ.പി കൊല്ലം വെസ്റ്റ് ജില്ലാ കമ്മിറ്റി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |