കൊല്ലം: രണ്ടുമാസത്തെ വേനലവധിക്ക് ശേഷം കുരുന്നുകൾ ഇന്ന് വീണ്ടും അക്ഷരമുറ്റത്തേക്ക്. പുതിയ അദ്ധ്യയന വർഷത്തെ വരവേൽക്കാൻ ജില്ലയിലെ സ്കൂളുകളെല്ലാം പൂർണ സജ്ജമാണ്. ഒന്നാം ക്ലാസിലേക്കെത്തുന്ന അക്ഷരമുത്തുകൾ മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളാണ് നാളെ സ്കൂളുകളിലേക്കെത്തുക.
ജില്ലാതല സ്കൂൾ പ്രവേശനോത്സവം കരുകോൺ അഞ്ചൽ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ സ്കൂളുകൾ തോറും നവാഗതരെ മധുരവും സമ്മാനങ്ങളും നൽകി സ്വീകരിക്കും. കുട്ടികളെ ആകർഷിക്കുന്ന രീതിയിൽ സ്കൂൾ ക്ലാസ് റൂമുകളും പരിസരങ്ങളും വർണാഭമായി അലങ്കരിച്ചിട്ടുണ്ട്.
പരമ്പരാഗത ശൈലിയിലുള്ള നീണ്ട പ്രസംഗങ്ങൾ ഒഴിവാക്കി, കുട്ടികളുമായി നേരിട്ട് സംവദിക്കുന്ന രീതിയിലാണ് പ്രവേശനോത്സവ ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇതിനുപുറമെ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് 'സൈബർ സുരക്ഷാ പ്രതിജ്ഞ'യുമെടുക്കും. പുതിയ അദ്ധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടറും അധികൃതർ പുറത്തിറക്കിയിട്ടുണ്ട്.
ആകെ 197 പ്രവൃത്തിദിനങ്ങളാണുള്ളത്. ഇതിൽ എൽ.പി വിഭാഗത്തിൽ ശനിയാഴ്ചകൾ പ്രവൃത്തിദിനമല്ല. യു.പി വിഭാഗത്തിൽ മൂന്ന് ശനിയാഴ്ചകളും ഹൈസ്കൂൾ വിഭാഗത്തിൽ ഏഴ് ശനിയാഴ്ചകളും അധിക പ്രവൃത്തിദിനമായി നിശ്ചയിച്ചിട്ടുണ്ട്.
വിദ്യാലയ പരിസരത്ത് പരിശോധന
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ വിദ്യാലയ പരിസരങ്ങളിൽ പൊലീസും മോട്ടോർ വാഹന വകുപ്പും കർശന പരിശോധന പൂർത്തിയാക്കി. സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയും പൂർത്തിയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |