കൊട്ടാരക്കര: അമ്മയും അച്ഛനും കുഞ്ഞുപെങ്ങളും നെഞ്ചുപൊട്ടി നിലവിളിച്ചിട്ടും ഉണരാതെ പാർത്ഥിപ് പ്രദീപ്(15) മണ്ണിലലിഞ്ഞു. കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി ദാരുണമായി മരിച്ച പത്താം ക്ലാസ് വിദ്യാർത്ഥി പാർത്ഥിപിന്റെ മൃതദേഹം അവൻ കളിച്ചുവളർന്ന നീലേശ്വരത്തെ വീട്ടുവളപ്പിൽ ഇന്നലെ സംസ്കരിച്ചു.
പാർത്ഥിപ് അച്ഛനും അമ്മയ്ക്കും അച്ഛാമ്മയ്ക്കും പെങ്ങൾക്കുമെല്ലാം ഹരിക്കുട്ടനായിരന്നു. ചലനമറ്റ പാർത്ഥിപിന്റെ മൃതദേഹം ഇന്നലെ രാവിലെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ 'പൊന്നുമോനേ ഹരിക്കുട്ടാ...' എന്ന നിലവിളികൾ മാത്രമായിരുന്നു. ഒടുവിൽ കുഞ്ഞുപെങ്ങൾ പാർവണയും അമ്മ ദീപയും അച്ഛൻ പ്രദീപും അവന് അന്ത്യചുംബനം നൽകിയപ്പോൾ പാർത്ഥിപിന്റെ വീട് കണ്ണീർ മഴയിൽ നനഞ്ഞു. പാർത്ഥിപിനെ അവസാനമായി കാണാൻ നീലേശ്വരം ഗ്രാമമാകെ അവന്റെ വീട്ടിലേക്കെത്തിയിരുന്നു.
കടലാവിള കാർമ്മൽ റസിഡൻഷ്യൽ സ്കൂളിലെ പത്താം ക്ലാസ് എ ഡിവിഷനിലെ ക്ലാസ് ടോപ്പറായിരുന്നു പാർത്ഥിപ്. ട്യൂഷന് പോകാൻ രാവിലെ വീട്ടിനടുത്തുള്ള മുക്കോണിമുക്കിലെ ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കവെയാണ് നിയന്ത്രണം വിട്ടെത്തിയ ടിപ്പർലോറി പാഞ്ഞുകയറി പാർത്ഥിപ് മരിച്ചത്. മറിഞ്ഞ ലോറിയിൽ നിന്ന് വീണ മണ്ണിനടിയിൽ നിന്ന് പുറത്തെടുത്തപ്പോൾ തന്നെ പാർത്ഥിപ് മരിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന പാർത്ഥിപിന്റെ മൃതദേഹം ഇന്നലെ രാവിലെ ആദ്യം അവൻ പഠിച്ചിരുന്ന കാർമൽ സ്കൂളിലാണ് കൊണ്ടുപോയത്. അവസാനമായി സ്കൂളിലേക്ക് എത്തിയ പാർത്ഥിപിനെ അദ്ധ്യാപകരും സഹപാഠികളും തേങ്ങലുകളോടെയാണ് വരവേറ്റത്.
നീലേശ്വരം ബസ് സ്റ്റോപ്പിൽ ടിപ്പർ പാഞ്ഞുകയറി പാർത്ഥിപിനൊപ്പം മരിച്ച ട്യൂഷൻ സെന്റർ അദ്ധ്യാപകനായ ഹരിലാലിന്റെ മൃതദേഹവും ഇന്നലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. അപകടത്തിൽ മരിച്ച കെ.എസ്.ആർ.ടി.സി മെക്കാനിക്ക് അജയകുമാറിന്റെ മൃതദേഹം ചൊവ്വാഴ്ച വീട്ടുവളപ്പിൽ സംസ്കരിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |