
കോട്ടയം : മുളക് ബജി, മുട്ടബജി, കായബജി, പഴംപൊരി , ഉഴുന്നുവട.... കടയിലെ തട്ടിൽ പലഹാരങ്ങൾ എല്ലാമുണ്ട്. പക്ഷേ വേണ്ടത് ഒന്നുമാത്രമില്ല... വൃത്തി ! ലൈസൻസ് വേണ്ട, ഹെൽത്ത് സർട്ടിഫിക്കറ്റ് വേണ്ട, ശുചിത്വ മാനദണ്ഡമില്ല, പരിശോധനയില്ല. വഴിയോരങ്ങളിൽ പെരുകുന്ന തട്ടുകടകളുടെയും ബജ്ജിക്കടകളുടെയും അവസ്ഥ ഇതാണ്. ഒരു പടുതയും രണ്ട് കസേരയും മേശയുമുണ്ടെങ്കിൽ വഴിയോരത്ത് ആർക്കും തട്ടിക്കൂട്ട് കട തുടങ്ങാം എന്നതാണ് സ്ഥിതി. വാഹനം പാർക്ക് ചെയ്യാൻ അല്പം ഇടമുള്ള സ്ഥലത്താണേൽ പറയുകയേ വേണ്ട. തദ്ദേശസ്ഥാപനങ്ങൾ, ആരോഗ്യവകുപ്പ് അധികൃതരുടെ പരിശോധനയില്ലാത്തതാണ് ഇതിനെല്ലാം ഇടയാക്കുന്നത്. ജില്ലയിൽ ഭക്ഷ്യവിഷബാധയേറ്റ് ഒരാൾ മരിക്കുകയും, നിരവധിപ്പേർ ചികിത്സതേടുകയും ചെയ്തിട്ടും പരിശോധന ശക്തമാക്കുന്നില്ലെന്നാണ് ആക്ഷേപം. പേരിന് ചില ഹോട്ടലുകളിൽ പരിശോധന നടത്തുന്നവർ തട്ടുകടകളെ ഒഴിവാക്കുകയാണ്. ഇതിന് പിന്നിൽ ഒത്തുകളിയെന്നാണ് ആരോപണം.
ശുചിത്വം തൊട്ടുതീണ്ടാതെ
നിർദ്ദേശങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ് ഭൂരിഭാഗം കടകളുടെയും പ്രവർത്തനം. ഉപയോഗിക്കുന്ന മാംസത്തിന്റേതുൾപ്പെടെയുള്ള നിലവാരവും പാത്രങ്ങളുടെ ശുചിത്വവും പരിശോധനയ്ക്ക് വിധേയമാക്കാറില്ല. ഭക്ഷണസാധനങ്ങളുടെ അളവിലും തൂക്കത്തിലും വിലയിലും യാതൊരു മാനദണ്ഡങ്ങളുമില്ല. നായ്ക്കളും എലികളും വട്ടമിടുന്ന അന്തരീക്ഷത്തിലാണ് പലതും പ്രവർത്തിക്കുന്നത്. പാത്രങ്ങളും വെള്ളവും ഭക്ഷണത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുമൊക്കെ രോഗങ്ങൾക്ക് കാരണമാകും. ക്രിമിനലുകളും, അന്യസംസ്ഥാന തൊഴിലാളികളുമൊക്കെയാണ് ഇത്തരം തട്ടുകടകളിൽ ജീവനക്കാരേറെ.
മലിനജലം നിറഞ്ഞ അവസ്ഥയിലാണ് ഓടകളിൽ പലതും
ഇതിന് മുകളിലാണ് ഭൂരിഭാഗം തട്ടുകളുടെയും പ്രവർത്തനം
കടുത്ത ദുർഗന്ധവും ഈച്ച പറക്കുന്ന സാഹചര്യമുണ്ട്
പൊടിമുഴുവൻ ഈ പലഹാരങ്ങളിലാണ് വന്നടിയുന്നത്
ഭക്ഷണപദാർത്ഥങ്ങൾക്ക് ഗുണനിലവാരമില്ല
''തട്ടുകടകളിൽ ആവർത്തിച്ച് ഉപയോഗിക്കുന്ന എണ്ണ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് ഇടയാക്കും. പരിശോധന വ്യാപകമാക്കണം.
പൊതുപ്രവർത്തകർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |