
മുണ്ടക്കയം : ചിന്നംവിളിച്ച് കാട്ടാനക്കൂട്ടം മുന്നോട്ട് നീങ്ങുമ്പോൾ കൊമ്പുകുത്തി നിവാസികൾ ഭീതിയിലാണ്. ഏത് നിമിഷവും എന്തും സംഭവിക്കാം. ജീവന് യാതൊരു ഗ്യാരന്റിയുമില്ല. അശാസ്ത്രീയമായി നിർമ്മിച്ച കിടങ്ങുകളാണ് ആനയ്ക്ക് വഴികാട്ടി. കൊമ്പുകുത്തി കണ്ണാട്ട് കവല ഭാഗത്ത് മുളങ്കുന്ന് മേഖലയ്ക്ക് സമീപമാണ് ഒരു കിലോമീറ്റർ ദൂരത്തിൽ കിടങ്ങുകൾ സ്ഥാപിച്ചത്. രണ്ടുദിവസം മുമ്പ് ആനകൾ സ്വകാര്യപുരയിടത്തിലെ തെങ്ങ്, കപ്പ കൃഷികൾ നശിപ്പിച്ചു. 400 ഓളം കുടുംബങ്ങളാണ് പ്രദേശത്ത് താമസിക്കുന്നത്. പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വനാതിർത്തി മേഖലയിൽ ഏഴുകോടി രൂപ വിനിയോഗിച്ച് സോളാർ ഫെൻസിംഗ്, കിടങ്ങുകൾ എന്നിവ നിർമ്മിക്കുന്ന പദ്ധതിയിലാണ് ഇവിടെയും കിടങ്ങുകൾ സ്ഥാപിച്ചത്. എന്നാൽ ആഴം കുറഞ്ഞതും വീതി കുറഞ്ഞതുമായ കിടങ്ങുകൾ വഴി ആന മറുകര എത്തും. കിടങ്ങിന്റെ സമീപം സ്ഥാപിച്ച സോളാർ വേലികളും തകർന്ന നിലയിലാണ്.
കാട്ടിലേക്ക് തുരത്തിയാലും വീണ്ടുമെത്തും
നാട്ടുകാർ പരാതിപ്പെടുമ്പോൾ പേരിന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ആനകളെ കാട്ടിലേക്ക് തുരത്തുമെങ്കിലും മണിക്കൂറുകൾക്ക് ശേഷം ഇവ വീണ്ടും ജനവാസ മേഖലയിലേക്ക് മടങ്ങുകയാണ്. വനാതിർത്തി പ്രദേശങ്ങളിൽ സോളർവേലികൾ നശിച്ചതും കാട്ടാനകൾ നാട്ടിലേക്ക് ഇറങ്ങാൻ കാരണമായി. സംരക്ഷണ വേലികൾ നിർമ്മിക്കുമെന്ന് അധികാരികൾ വാഗ്ദാനം നൽകുന്നുണ്ടെങ്കിലും ഇതൊന്നും പ്രാവർത്തികമാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ഒരാഴ്ചയ്ക്കുള്ളിൽ ശാശ്വത പരിഹാരം അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കിൽ ശക്തമായ സമരങ്ങൾക്ക് രൂപം നൽകുകയാണ് പ്രദേശവാസികൾ.
ഭീതിയുടെ മുൾമുനയിൽ
ആനകളെ എത്രയും വേഗം പിടികൂടി കാട്ടിലേക്ക് അയക്കണം
രാത്രിയിൽ ആനകൾ വീടിന്റെ പരിസരത്ത് വരെ എത്തുന്നു
മഴയത്ത് തിരിച്ചറിയാൻ പ്രദേശവാസികൾക്ക് കഴിയുന്നില്ല
ആളുകൾ ആനയുടെ മുന്നിൽപ്പെടാൻ സാദ്ധ്യത ഏറെ
രാത്രികാലങ്ങളിൽ പലരും വാഹനയാത്ര ഒഴിവാക്കുന്നു
''കിടങ്ങിൽ മണ്ണിടിച്ചും കല്ലുകൾ തള്ളിയിട്ടുമാണ് ആനകൾ എത്തുന്നത്. ഇതുവഴി ആനകൾ ജനവാസ മേഖലയിൽ എത്താതിരിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണം.
-സിനി കോയ്ക്കൽ, വാർഡ് മെമ്പർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |