
കോടിമത പാലം അറ്റകുറ്റ പണി പുതിയ പാലം പൂർത്തിയായ ശേഷം
കോട്ടയം: കോടിമത പാലത്തിന്റെ അപ്രോച്ച് റോഡ് ഇടിഞ്ഞു താഴ്ന്നതിനെ തുടർന്ന് ഒരാഴ്ച വാഹനഗതാഗതം തിരിച്ചുവിട്ട് നടത്താനിരുന്ന അറ്റകുറ്റപ്പണി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഇടപെടലിനെ തുടർന്നു മാറ്റി. കോടിമത പുതിയ പാലം പണി പൂർത്തിയാക്കി ഗതാഗതം ആരഭിച്ച ശേഷം പഴയ പാലം അപ്രോച്ച് റോഡ് ബലപ്പെടുത്തുന്ന ജോലികൾ ആരംഭിക്കാനാണ് പുതിയ തീരുമാനം. കോടിമത പാലം ഒരാഴ്ച അടച്ചിട്ട് വാഹനങ്ങൾ നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും ഇടറോഡുകളിലൂടെ തിരിച്ചു വിടുന്നത് വൻ ഗതാഗത കുരുക്കുണ്ടാക്കുമെന്ന വ്യാപക പരാതിയുയർന്നിരുന്നു. ഇതിനെ തുടർന്നാണ് സ്പീക്കർ ആവശ്യപ്പെട്ട പ്രകാരം കോടിമത പാലം അടച്ചിട്ട് അറ്റകുറ്റപണി നടത്താനുള്ള തീരുമാനം കളക്ടർ മാറ്റിയത്. സ്പീക്കറുടെ നിർദ്ദേശ പ്രകാരം ഇന്നലെ രാവിലെ ജില്ലാ കളക്ടർചേതൻകുമാർ മീണയും ദേശീയ പാത, പി.ഡ്ളി.യു.ഡി ബ്രിഡ്ജ് വിഭാഗം ഉദ്യോഗസ്ഥരും കോടിമത പാലം സന്ദർശിച്ചു സ്ഥിതി വിലയിരുത്തി.
സിമന്റ് കവലയിൽ നിന്ന് വലിയ വാഹനങ്ങൾ പാറേച്ചാൽ റോഡുവഴി തിരിഞ്ഞുപോകാനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി പുതിയ പാലം തുറന്ന ശേഷം മതി അറ്റകുറ്റ പണി എന്ന് കേരളകൗമുദി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
പുതിയപാലത്തിന്റെ പണി ഉടൻ പൂർത്തിയാക്കും
അടുത്ത ആഴ്ച മുതൽ പുതിയ പാലത്തിന്റെ ടാറിംഗ് ജോലികൾ പൂർത്തിയാക്കി എത്രയും വേഗം ഗതാഗത യോഗ്യമാക്കും.
പുതിയ പാലം വഴിയുള്ള ഗതാഗതം ആരംഭിക്കുമ്പോൾ കേരളകൗമുദി പത്രാധിപർ കെ.സുകുമാരന്റെ പ്രതിമ ഇരിക്കുന്ന പത്രാധിപർ സ്ക്വയർ ഭാഗത്ത് ഡിവൈഡർ വെച്ച് വാഹനങ്ങൾ കടന്നുപോകുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യും.
പുതിയ പാലത്തിന്റെ ഉദ്ഘാടനത്തിന് ശേഷമാവും പഴയ പാലത്തിന്റെ അപ്രോച്ച് റോഡ് ബലപ്പെടുത്തുന്ന ജോലികൾ ആരംഭിക്കുന്നത്.
കോടിമത രണ്ടാം പാലത്തിൽ ഇനി ടാറിംഗ് പൂർത്തിയാകണം. നടപ്പാതയും തീർക്കണം .ജല പ്രതിരോധ ശേഷിയും സാന്ദ്രതയും കൂടിയ ടാറിംഗ് മിശ്രിതം വിരിച്ചിരിക്കുകയാണ്. ഇതിനു മുകളിൽ വീണ്ടും ടാറിംഗ് നടത്താതെ വാഹനങ്ങൾ കയറ്റി വിട്ടാൽ വിള്ളലുണ്ടാകുമെന്നതിനാലാണ് പുതിയപാലം പണി പൂർത്തിയായ ശേഷം മതി പഴയ പാലം അറ്റകുറ്റപണി എന്നു തീരുമാനിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |