
കോട്ടയം: അന്തർദേശീയ തീർത്ഥാടന കേന്ദ്രമായി നാഗമ്പടം ശ്രീമഹാദേവ ക്ഷേത്രത്തെ കഴിഞ്ഞ സർക്കാർ പ്രഖ്യാപിച്ചെങ്കിലും പദ്ധതിയോട് മുഖംതിരിച്ച് യു.ഡി.എഫ് സർക്കാർ. പുതിയ ബഡ്ജറ്റിൽ വിഷയം പരാമർശിച്ചില്ല. പദ്ധതിയുടെ തുടർപ്രവർത്തനവും നിലച്ചു.
കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത്, മന്ത്രിയായിരുന്ന വി.എൻ.വാസവന്റെ ഇടപെടലിലാണ് ക്ഷേത്രത്തെ അന്തർദേശീയ തീർത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചത്. നടപ്പുസാമ്പത്തിക വർഷം പദ്ധതി പ്രവർത്തനം ആരംഭിക്കേണ്ടതായിരുന്നെങ്കിലും ഇത് സംബന്ധിച്ച് ഒരറിയിപ്പും ക്ഷേത്ര ഭരണസമിതിക്ക് ലഭിച്ചിട്ടില്ല.
മീനച്ചിലാറിൻ തീരത്ത് തീർത്ഥാടനകേന്ദ്രവും വിശ്രമകേന്ദ്രവും നിർമിക്കാൻ ലക്ഷ്യമിട്ടിരുന്നു. കേന്ദ്രഫണ്ടുകൾ കൂടി ലഭ്യമാക്കാനുള്ള ശ്രമത്തിലായിരുന്നു എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ ഭാരവാഹികൾ. ഇതിനിടെയാണ് തുടർപ്രവർത്തനങ്ങൾ നിലച്ചത്.
പദ്ധതിയിൽ വലിയ പ്രതീക്ഷ
അന്തർദേശീയ തീർത്ഥാടന കേന്ദ്രമാകുന്നതോടെ ശിവഗിരിപോലെ നാഗമ്പടത്തിനും പ്രാധാന്യം കൈവന്നേനെ. തീർത്ഥാടക പ്രവാഹത്തിനും സാധ്യത ഏറെയാണ്. ശിവഗിരി തീർത്ഥാടന സമയത്തും ശബരിമല സീസണിലും ഇടത്താവളം പോലെ പ്രവർത്തിക്കുന്നത് നാടിനൊന്നാകെ ഗുണകരമായേനെ
ഇടപെടുമോ സ്പീക്കർ
സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മണ്ഡലത്തിലാണ് നാഗമ്പടം ക്ഷേത്രം. പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്കായി സ്പീക്കർ ഇടപെടണമെന്ന ആവശ്യം ശക്തമാണ്.
ഇല്ലാതാകുന്നത് വിശാല വികസനം
ക്ഷേത്രാങ്കണത്തിലെ കവി കുമാരമന്ദിരം സ്മാരകമാക്കാം
വിദേശികളടക്കം നാഗമ്പടത്തിന്റെ ചരിത്രം പഠിക്കാനെത്തും
തീർത്ഥാടന ടൂറിസത്തിന്റെ വിശാലമായ തലം
ക്ഷേത്രപരിസരത്ത് മ്യൂസിയവും സാധ്യമാകും
ഗുരുദേവൻ വിശ്രമിച്ച തേന്മാവിനെ സംരക്ഷിക്കാൻ പദ്ധതികൾ
മീനച്ചിലാർ, റെയിൽവേ സ്റ്റേഷൻ, എം.സി റോഡ് എന്നിവയുടെ വികസനം
ഇടതുസർക്കാർ പ്രഖ്യാപിച്ച പദ്ധതി തുടരണം. അത് സഭാരേഖകളിൽ ഉൾപ്പെടുത്തിയതാണ്. ശ്രീനാരായണ ഗുരുദേവന് കേരളം നൽകുന്ന അംഗീകാരം കൂടിയാണത്'' വി.എൻ.വാസവൻ, മുൻമന്ത്രി
ഇത് നാഗമ്പടം മഹാദേവക്ഷേത്രത്തോട് കാണിക്കുന്ന അവഗണനയാണ്. ധനമന്ത്രികൂടിയായ മുഖ്യമന്ത്രിക്കും സ്പീക്കർക്കും ഇത് സംബന്ധിച്ച കത്ത് കൈമാറും. അവഗണന തുടർന്നാൽ പ്രക്ഷോഭത്തിലേയ്ക്ക് കടക്കും.
സുരേഷ് പരമേശ്വരൻ,
(കോട്ടയം യൂണിയൻ കൺവീനർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |