തൃശൂർ: കോർപറേഷന്റെ വൈദ്യുതി വിഭാഗത്തിൽ നിന്നും കോടികൾ വിലമതിക്കുന്ന 11.5 ടൺ ചെമ്പുകമ്പി കാണാതായ സംഭവം ക്രൈംബ്രാഞ്ചിന് വിടാൻ കൗൺസിൽ തീരുമാനം. പറവട്ടാനിയിലെ സ്റ്റോറിൽ നടത്തിയ വാർഷിക പരിശോധനയിലാണ് സ്റ്റോക്ക് രേഖകളിലെ കുറവ് പുറത്തുവന്നത്. സംഭവത്തിൽ അസി. സെക്രട്ടറിയടക്കം ആറുപേരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ടെങ്കിലും കഴിഞ്ഞ പത്തുവർഷമായി അന്വേഷണം ഇഴയുകയായിരുന്നു. ആർക്കും എതിരഭിപ്രായമില്ലാത്ത സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുന്നതെന്ന് മേയർ ഡോ. നിജി ജസ്റ്റിൻ അറിയിച്ചു.
ആരോപണങ്ങളുമായി ഭരണസമിതിയും ബി.ജെ.പി.യും
മുൻ ഭരണസമിതിയുടെ ഒത്താശയോടെയാണ് മോഷണം നടന്നതെന്ന് ഡെപ്യൂട്ടി മേയർ എ. പ്രസാദും യു.ഡി.എഫ്, ബി.ജെ.പി കൗൺസിലർമാരും ആരോപിച്ചു. പൊലീസ് അന്വേഷണം ഭരണസമിതി തടസപ്പെടുത്തുകയായിരുന്നു. സെക്യൂരിറ്റിയും ഉദ്യോഗസ്ഥരും അറിയാതെ ലോറികളിൽ മാത്രമേ ഇത്രയും വലിയ മോഷണം നടത്താനാകൂ. ഫയലുകളിൽ വൻ അട്ടിമറി നടന്നിട്ടുണ്ട്. സ്റ്റോർ കീപ്പറായിരുന്ന അസി. എൻജിനിയർക്ക് ബാദ്ധ്യതകളില്ലാതെ വിരമിക്കാനും പെൻഷൻ വാങ്ങാനും മുൻ ഭരണസമിതി അവസരം ഒരുക്കിയെന്നും കള്ളൻ കപ്പലിൽ തന്നെയാണെന്നും ബി.ജെ.പി. ആരോപിച്ചു. രേഖകൾ കാണാതായതിൽ വിജിലൻസ് അന്വേഷണം വേണമെന്നും ആവശ്യമുയർന്നു.
കൈകൾ ശുദ്ധമെന്ന് എൽ.ഡി.എഫ്
തങ്ങളുടെ കൈകൾ ശുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് ടി.ആർ. ഹിരൺ മറുപടി നൽകി. മോഷണം പുറത്തുവന്നപ്പോൾ തന്നെ പൊലീസിൽ അറിയിച്ചതും നടപടിയെടുത്തതും എൽ.ഡി.എഫാണ്. സി.ബി.ഐ അന്വേഷണം വന്നാലും സ്വാഗതം ചെയ്യുമെന്നും അഴിമതിക്കാരെ തുറുങ്കിലടയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേസിങ്ങനെ
കാണാതായത്: 11.5 ടൺ ചെമ്പുകമ്പി (കോടികളുടെ മൂല്യം)
സ്ഥലം: തൃശൂർ കോർപറേഷന്റെ പറവട്ടാനി സ്റ്റോർ
നടപടി: അസി. സെക്രട്ടറി ഉൾപ്പെടെ 6 പേർക്ക് സസ്‌പെൻഷൻ
പുതിയ തീരുമാനം: അന്വേഷണം ക്രൈംബ്രാഞ്ചിന്; ഫയലുകളിൽ വിജിലൻസ് അന്വേഷണത്തിന് ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |