കോട്ടയം: ആ സുവർണനിമിഷത്തിന്റെ കാത്തിരിപ്പിലാണ് ഒരു നാട്. കോട്ടയം ജില്ലയിലെ ആദ്യ ജനകീയ ചുണ്ടൻ വള്ളമായ ആർപ്പൂക്കര ചുണ്ടൻ നാളെ നീരണിയും. ചടങ്ങിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുൻ മന്ത്രി വി.എൻ.വാസവൻ, ഫാ.ഡോ. ജയിംസ് മുല്ലശേരി, ബിജു വെട്ടൂർ, ബൈജു മാതിരമ്പുഴ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. കുമരകം ഇമ്മാനുവൽ ബോട്ട്ക്ലബ് നെഹ്റു ട്രോഫിയിൽ ആർപ്പൂക്കര ചുണ്ടനിൽ തുഴയെറിയും. ആർപ്പൂക്കരയിൽ വള്ളം നിർമിക്കുന്ന മാലിപ്പുരയ്ക്കു സമീപം നാളെ രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ മുഖ്യരക്ഷാധികാരി വി.എൻ. വാസവൻ, ഫ്രാൻസിസ് ജോർജ്ജ് എം.പി, നാട്ടകം സുരേഷ് എം.എൽ.എ, ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് പഞ്ഞിക്കാരൻ, ജില്ലാ പഞ്ചായത്തംഗം ജിം അലക്സ് എന്നിവർ ഭദ്രദീപം തെളിക്കും. മുഖ്യശില്പി സാബു നാരായണൻ ആചാരിയെ ആദരിക്കും.
ചുണ്ട് മുതൽ അണിയം വരെ പുഷ്പാലങ്കാരത്തോടെ ഉച്ചയ്ക്ക് 12.05നാണ് നീരണിയൽ. ആർപ്പുക്കര ചുണ്ടന്റെ ഷെയർ ഉടമകൾ തുഴഞ്ഞു ജലഘോഷയാത്രയായി മണിയാപറമ്പ് ചതുർവേദി സംഗമത്തിലെത്തിക്കും. തുടർന്ന് പുത്തൻചുണ്ടനിൽ ഇമ്മാനുവൽ ബോട്ട് ക്ലബ്ബ് പ്രദർശന തുഴച്ചിൽ നടത്തും.
നിർമ്മാണ ചെലവ്: 65 ലക്ഷം രൂപ
അഞ്ഞൂറിലേറെ കുടുംബങ്ങൾക്ക് ആർപ്പൂക്കര ചുണ്ടനിൽ ഷെയറുണ്ട്. 65 ലക്ഷം രൂപയാണ് നിർമാണച്ചെലവ്. മത്സരത്തിൽ 83 തുഴച്ചിൽകാരും അഞ്ച് അമരക്കാരും ഏഴ് താളക്കാരും ഉൾപ്പെടെ 95 പേർ ചുണ്ടനിലുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |