ഇടതുവലതു സ്ഥാനാർത്ഥികളെ മാറി മാറി പരീക്ഷിച്ച മണ്ഡലമാണെങ്കിലും കൊയിലാണ്ടിക്ക് വലതിനോടാണ് കൂടുതൽ ചായ്‌വെന്ന് ചരിത്രം പറയും. സ്ഥാനാർത്ഥി നിർണയത്തിൽ കോൺഗ്രസിലുണ്ടാവുന്ന ഗ്രൂപ്പ് തർക്കങ്ങളുടെ പഴുതിലൂടെയാണ് എൽ.ഡി.എഫ് അഞ്ച് തവണ വിജയിച്ചത്. 1996ലും പിന്നീട് നാല് തവണ തുടർച്ചയായും എൽ.ഡി.എഫിനായിരുന്നു കൊയിലാണ്ടിയിൽ ജയം. 1971ന് ശേഷം ആദ്യമായാണ് ഗ്രൂപ്പില്ലാത്ത സ്ഥാനാർത്ഥി എന്ന നിലയിൽ ഇത്തവണ കോൺഗ്രസിലെ അഡ്വ. കെ. പ്രവീൺകുമാർ സ്ഥാനാർത്ഥിയാവുന്നത്. അതുതന്നെയാണ് യു.ഡി.എഫിന്റെ വിജയപ്രതീക്ഷയും. കാനത്തിൽ ജമീലയുടെ മരണത്തിന് ശേഷം പൊതുസ്വീകാര്യനായ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു സി.പി.എമ്മും ഇടതുമുന്നണിയും അങ്ങനെയാണ് രണ്ട് ടേം പൂർത്തിയാക്കിയ കെ. ദാസന് നറുക്ക് വീണത്. ജനകീയനായ സ്ഥാനാർത്ഥിയെ വോട്ടർമാർക്കിടയിൽ പരിചയപ്പെടുത്തേണ്ട എന്നതാണ് എൽ.ഡി.എഫിന്റെ നേട്ടം. ജില്ലയിലെ ഏറ്റവും ശക്തനായ യുവ നേതാവാണ് എൻ.ഡി.എ സ്ഥാനാർത്ഥി സി.ആർ. പ്രഫുൽ കൃഷ്ണ. യുവത്വത്തിന്റെ ചടുലതയും മോദി പ്രഭാവവും ചേർന്നാൽ കൊയിലാണ്ടിയിൽ താമര വിരിയുമെന്നാണ് അവകാശവാദം. ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റം വിജയപ്രതീക്ഷയായി എടുത്തുകാട്ടുന്നു.
മണ്ഡല ചരിത്രം
മൂരാട് മുതൽ കോരപ്പുഴ വരെ നീണ്ട് കിടക്കുന്ന മണ്ഡലം കിഴക്ക് നടേരി ഭാഗത്തേക്കും വ്യാപിച്ച് കിടക്കുന്നു. പയ്യോളി, കൊയിലാണ്ടി മുനിസിപ്പാലിറ്റികളും തിക്കോടി, മൂടാടി , ചേമേഞ്ചേരി, ചെങ്ങോട്ടുകാവ് പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് മണ്ഡലം
1971 ലും 77ലും ഇ. നാരായണൻ നായരാണ് വിജയിച്ചത്. തുടർന്ന് രണ്ട് തവണ പള്ളിക്കരക്കാരനായ കുട്ട്യാലിയും വിജയിച്ചു. 1987 -96 വരെ എം.ടി പത്മയും വിജയിച്ചു. ഈ വിജയങ്ങളുടെയെല്ലാം ചുക്കാൻ ലീഡർ കെ. കരുണാകരന്റെ കൈയിലായിരുന്നു. ലീഡറുടെ പിടി അയഞ്ഞതോടെ കാറ്റ് ഇടത്തോട്ടായി. 1996ൽ എൽ.ഡി.എഫിലെ പി വിശ്വൻ വിജയിച്ചു. 2001ൽ യു.ഡി.എഫിലെ പി.ശങ്കരനായിരുന്നു വിജയം. 2006 മുതൽ തുടർച്ചയായി എൽ.ഡി.എഫ് .
വോട്ടർമാർ
സ്ത്രീകൾ - 1, 09,467
പുരുഷൻമാർ- 1, 03, 041
ട്രാൻസ്ജെൻഡർ- 3
ആകെ- 2, 12, 511
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |