
കൽപ്പറ്റ: ''ഞങ്ങൾ കല്ലുമാത്രം ഇട്ട് പോകുന്നവരല്ല, കല്ലിട്ടാൽ കല്ലിന് മീതെ കല്ലുവയ്ക്കും, അതൊരു വീടാകും. അത് തീരുമാനിച്ച മനുഷ്യന്റെ കൈകളിലെത്തും". മാർച്ച് ഒന്നിന് മുണ്ടക്കൈ ഉരുൾദുരിതബാധിതർക്ക് സർക്കാർ നിർമ്മിച്ച 178 വീടുകളുടെ താക്കോൽദാന ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ച ചടങ്ങിൽ കെ.രാജൻ നടത്തിയ ആ പ്രസംഗം വയനാട്ടിൽ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. തുടർന്ന് ആശംസാ പ്രസംഗം നടത്തിയ സ്ഥലം എം.എൽ.എ കൂടിയായ ടി.സിദ്ദീഖിനെ പ്രസംഗം തുടരാൻ അനുവദിക്കാത്ത തരത്തിൽ ഒരു വിഭാഗം ജനങ്ങൾ കൂവി തോൽപ്പിക്കാനും ശ്രമിച്ചു. കൂവലുകൾക്കിടയിലും മനസിൽ കരുതിയത് മുഴുവൻ ടി.സിദ്ദീഖ് അന്നവിടെ പറഞ്ഞ് തീർക്കുകയും ചെയ്തു!
ദുരന്തബാധിതർക്കായി വീട് നിർമ്മിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി തറക്കല്ലിട്ടിട്ട് ഇന്നലേക്ക് ഒരു മാസം പൂർത്തിയായി. എന്നിട്ടും വീടുകൾ നിർമ്മിക്കാൻ ഒരു ചലനവും നടന്നില്ല. ഇതാണ് വയനാട്ടിൽ ഇപ്പോഴും സജീവ പ്രചാരണ വിഷയം. അതിന് കോൺഗ്രസ് ഉരുളക്ക് ഉപ്പേരി പോലെ മറുപടിയുമായി രംഗത്തുണ്ട്. ഉരുൾ ദുരന്തബാധിതർക്ക് ലോകമാതൃക എന്ന പേരിൽ വിശേഷിപ്പിച്ച് കൊണ്ട് ടൗൺഷിപ്പ് നൽകി. ഇത്രയായിട്ടും ഒരാൾക്കെങ്കിലും അതിൽ കയറിക്കൂടാൻ കഴിഞ്ഞോ?.അതിന് സാഹചര്യം ഒരുക്കിയോ?. ഉദ്ഘാടന മാമാങ്കം ഒരു തിരഞ്ഞെടുപ്പ് സ്റ്റണ്ടല്ലേ?.യു.ഡി.എഫിന്റെ ചോദ്യം അതാണ്. വീട് നിർമ്മിച്ച് നൽകാൻ കോൺഗ്രസ് മേപ്പാടി കുന്നമ്പറ്റയിൽ 5.42ഏക്കർ വാങ്ങിയെന്നത് പെരുംനുണ. വാങ്ങിയത് 3.24 ഏക്കർ മാത്രം.ഇതിൽ ഒരേക്കർ ചെങ്കുത്തായ ഇറക്കമുളള ഭൂമി.പിന്നെ വന്യമൃഗങ്ങൾ മേയുന്ന ഇടവും. എൽ.ഡി. എഫ് ഇങ്ങനെ പറഞ്ഞാണ് ഇതിനെ നേരിടുന്നത്. പിന്നെ ദുരന്ത ബാധിതരുടെ പേരിൽ പിരിച്ച പണത്തിന്റെ കണക്ക് പുറത്തുവിടാൻ കോൺഗ്രസിനെ മുഖ്യമന്ത്രി ഉൾപ്പെടെയുളള എൽ.ഡി.എഫ് നേതാക്കൾ വെല്ലുവിളിക്കുന്നുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |