കോഴിക്കോട്: തിരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം ഉയർന്നതിന്റെ ആത്മവിശ്വാസത്തിലാണെങ്കിലും ഫലം ആർക്ക് അനുകൂലമാകുമെന്ന് പറയാനാകാതെ മുന്നണികൾ. ആത്മവിശ്വാസത്തിനൊപ്പം ആശങ്കയും അവർ പങ്കുവയ്ക്കുന്നു.
കൊടുവള്ളിയും വടകരയും മാത്രമാണ് ഇപ്പോൾ യു.ഡി.എഫിനുള്ളത്. എന്നാൽ ഇത്തവണ എട്ട് സീറ്റെങ്കിലും കിട്ടുമെന്ന് യു.ഡി.എഫ് കണക്കു കൂട്ടുന്നു. കൊയിലാണ്ടി, നാദാപുരം, കുറ്റ്യാടി, വടകര, പേരാമ്പ്ര, തിരുവമ്പാടി, കൊടുവള്ളി, കോഴിക്കോട് സൗത്ത് എന്നിവ നേടുമെന്നാണ് അവരുടെ പ്രതീക്ഷ. ന്യൂനപക്ഷത്തിന് സ്വാധീനമുള്ള മേഖലകളിൽ ഇത്തവണ കൃത്യമായി വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസ് വോട്ടുകളും കൃത്യമായി ചെയ്തിട്ടുണ്ട്. ഭരണവിരുദ്ധ വികാരവും തുണയാകുമെന്ന് യു.ഡി.എഫ് കരുതുന്നു.
എന്നാൽ മുഴുവൻ സീറ്റും നേടുമെന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്. ഭരണവിരുദ്ധ വികാരമില്ലെന്ന് നേതാക്കൾ ആവർത്തിക്കുന്നു. എൽ.ഡി.എഫ് വോട്ടുകളെല്ലാം കൃത്യമായി ചെയ്തിട്ടുണ്ട്. സംസ്ഥാന സർക്കാരിന് രാഷ്ട്രീയത്തിന് അതീതമായി ലഭിച്ച വോട്ടുകളാണ് പോളിംഗ് ശതമാനം ഉയർത്തിയതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം. മെഹബൂബ് പറഞ്ഞു. പ്രചാരണത്തിന് കുറഞ്ഞ സമയമാണ് ലഭിച്ചതെങ്കിലും പരമാവധി വോട്ടർമാരെ ബൂത്തിലെത്തിക്കാനായതും നേട്ടമാകുമെന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടൽ. എൽ.ഡി.എഫ് തന്നെ ഭരണത്തിലെത്തുമെന്നും അവർ അവകാശപ്പെടുന്നു.
പോളിംഗ് ശതമാനക്കണക്ക് നോക്കി ഫലം പ്രവചിക്കുന്ന പഴയ രീതിയിൽ ഇപ്പോൾ കൃത്യതയുണ്ടാവില്ലെന്ന് നേതാക്കൾ പറയുന്നു. കന്നി വോട്ടർമാരുടേത് പഴയ കാഴ്ചപ്പാടല്ല. ജെൻസി എന്താണ് മനസിൽ കണ്ടിട്ടുള്ളതെന്ന് പ്രവചിക്കാനാവില്ല. പാർട്ടി വോട്ടുകൾ പോലും ചോരുന്ന സാഹചര്യവും പലയിടത്തുമുണ്ടെന്നും അവർ പറഞ്ഞു. ജാതിയും മതവുമൊക്കെ വിധി നിർണയിക്കുന്നതിൽ മുമ്പത്തേക്കാൾ സ്വാധീനം ചെലത്തുന്നുണ്ട്. പോളിംഗ് ശതമാനം ഉയർന്നതിലുള്ള ഒരു കാരണം തീവ്ര വോട്ടർപട്ടിക പരിഷ്കരണമാണ്. മരിച്ചവരും ഇരട്ട വോട്ടുകളും പട്ടികയിൽ നിന്ന് ഒഴിവായതും പോളിംഗിൽ പ്രതിഫലിച്ചു.
ഇടതു മുന്നണി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കോഴിക്കോട് ജില്ലയിലെ മുഴുവൻ സീറ്റുകളും നേടും. പത്ത് വർഷത്തെ ഭരണനേട്ടം തന്നെയാണ് ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം. ഇടതു സർക്കാർ വീണ്ടും അധികരത്തിലെത്തും.
-മുക്കം മുഹമ്മദ്
എൽ.ഡി.എഫ് ജില്ലാ കൺവീനർ
യു.ഡി.എഫിന് അട്ടിമറി വിജയമുണ്ടാകും. പോളിംഗ് ശതമാനത്തിലെ വർദ്ധനവ് ഇതിന്റെ സൂചനയാണ്. ജില്ലയിലെ മുഴുവൻ സീറ്റുകളും തൂത്തുവാരുന്ന തരത്തിലാണ് ട്രെൻഡ്.
-അഹമ്മദ് പുന്നയ്ക്കൽ
യു.ഡി.എഫ് ജില്ലാകൺവീനർ
ബി.ജെ.പിക്കും എൻ.ഡി.എയ്ക്കും വലിയ പ്രതീക്ഷ നൽകുന്നതാണ് ഈ തിരഞ്ഞെടുപ്പ്. വലിയ മാറ്റവും മുന്നേറ്റവും എല്ലാ മണ്ഡലത്തിലും പ്രതീക്ഷിക്കുന്നു.
-കെ.പി ശ്രീശൻ
ബി.ജെ.പി ദേശീയ കൗൺസിൽ അംഗം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |