സാമ്പത്തിക സഹായം ഉറപ്പാക്കണമെന്ന് ആവശ്യം
കോഴിക്കോട്: ജീവൻരക്ഷാ മരുന്നുകളും ചികിത്സാ ഉപകരണങ്ങളുമില്ലാതെ ബുദ്ധിമുട്ടുന്ന രക്തജന്യ രോഗികൾക്ക് തദ്ദേശ സ്ഥാപനങ്ങളുടെ കൈത്താങ്ങ് ഉറപ്പാക്കണമെന്ന ആവശ്യം ശക്തം. ഇക്കാര്യം ചൂണ്ടിക്കാട്ടി കേരള ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ തദ്ദേശ സ്വയംഭരണ മന്ത്രി കെ.എം ഷാജിക്ക് നിവേദനം നൽകി. ഗ്രാമപഞ്ചായത്തുകൾ വഴി പതിനായിരം രൂപ ധനസഹായം നൽകണമെന്നാണാവശ്യം. ജീവൻരക്ഷാ മരുന്നുകളും ലൂക്കോസൈറ്റ് ഫിൽട്ടർ സെറ്റുകളും സമയത്ത് ലഭിക്കാത്തത് ലുക്കീമിയ, തലാസീമിയ, ഹീമോഫീലിയ, സിക്കിൾ സെൽ അനീമിയ രോഗികളെ പ്രയാസത്തിലാഴ്ത്തുകയാണ്.
കെ.കുട്ടി അഹമ്മദ് കുട്ടി തദ്ദേശ സ്വയംഭരണ മന്ത്രിയായിരുന്ന കാലത്ത് രക്തജന്യ രോഗികൾക്ക് മരുന്നും ഫിൽട്ടർ സെറ്റും നൽകാൻ അവർക്കിടയിൽ സേവനം നടത്തുന്ന സംഘടനകൾക്ക് പതിനായിരം രൂപ വരെ ധനസഹായം ചെയ്യണമെന്ന് കാണിച്ച് ഉത്തരവിറക്കിയിരുന്നു. എന്നാൽ ഗ്രാമ പഞ്ചായത്തുകൾ അത് നടപ്പിലാക്കിയില്ല. കഴിഞ്ഞ സർക്കാരിന്റെ മരുന്ന് കമ്പനികൾ ടെണ്ടറിൽ പങ്കെടുക്കാത്തത് കാരണം രക്തജന്യ രോഗികൾ ജീവൻ രക്ഷാമരുന്നിനും ഫിൽട്ടർ സെറ്റിനും വലിയ ബുദ്ധിമുട്ടുകൾ നേരിട്ടു. ഈ സമയത്ത് ഓരോ രോഗിക്കും പഞ്ചായത്ത് മുഖേന പതിനായിരം രൂപ വീതം അനുവദിക്കുകയോ മരുന്നും ഫിൽട്ടർ സെറ്റും വാങ്ങി നൽകാൻ നടപടിയെടുക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മന്ത്രി എം.ബി. രാജേഷിന് കൗൺസിൽ നിവേദനം നൽകിയിരുന്നു. അതിൽ നടപടിയുണ്ടായില്ല.
''ടെണ്ടർ നടപടികൾ അനിശ്ചിതമായി നീണ്ടുപോകുന്ന സാഹചര്യത്തിൽ രക്തജന്യ രോഗികൾ ജീവൻ രക്ഷാ മരുന്നിനും ലൂക്കോസൈറ്റ് ഫിൽട്ടർ സെറ്റിനും അങ്ങേയറ്റം ബുദ്ധിമുട്ടുന്ന സാഹചര്യമാണ് ഇപ്പോഴുമുള്ളത്. അത് മാറണം''
കരീം കാരശ്ശേരി, കേരള ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |