മലപ്പുറം: ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ജില്ലയിൽ ഈ വർഷം ആദ്യ ആറുമാസം സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തത് 930 കേസുകൾ. ഭർത്താവിൽ നിന്നും ബന്ധുക്കളിൽ നിന്നുമുള്ള ക്രൂരമായ പീഡനങ്ങളാണ് രജിസ്റ്റർ ചെയ്ത കേസുകളിൽ അധികവും, 297 എണ്ണം. മാനഹാനിയുമായി ബന്ധപ്പെട്ട് 156 കേസുകൾ റിപ്പോർട്ട് ചെയ്തു. പീഡനക്കേസുകളുടെ എണ്ണം 114 ആണ്. സ്ത്രീകളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട് 48, തട്ടിക്കൊണ്ട് പോയതുമായി ബന്ധപ്പെട്ട് 12 കേസുകളും രജിസ്റ്റർ ചെയ്തു. സ്ത്രീകൾക്കെതിരായ മറ്റ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 303 കേസുകളും രജിസ്റ്റർ ചെയ്തു.
2021 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ 2024ലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്, 2068 എണ്ണം. കഴിഞ്ഞ വർഷം ജില്ലയിൽ റിപ്പോർട്ട് ചെയ്തത് 1,980 കേസുകളാണ്. 2023- 1797, 2022-1795, 2021-1457 കേസുകളും റിപ്പോർട്ട് ചെയ്തിരുന്നു.
എല്ലാ വർഷങ്ങളിലും ഭർത്താവിൽ നിന്നും ബന്ധുക്കളിൽ നിന്നുമുള്ള അതിക്രമങ്ങൾ തന്നെയാണ് കൂടുതലായും റിപ്പോർട്ട് ചെയ്യുന്നത്. അതിക്രമങ്ങൾ നേരിടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യമായി എല്ലാവിധ സഹായവും നൽകുക ലക്ഷ്യമിട്ട് ആരംഭിച്ച ഭൂമിക സെന്റർ വഴി ജില്ലയിൽ കൂടുതലായും റിപ്പോർട്ട് ചെയ്യുന്നത് ഗാർഹിക പീഡനക്കേസുകളാണ്. പ്രതിമാസം 25ഓളം കേസുകളാണ് ജില്ലയിലെത്തുന്നത്. ഇതിൽ ഗാർഹിക പീഡന പരാതികൾ മാത്രം ഏകദേശം 15 എണ്ണം വരും.
എതിർപ്പ് കുറഞ്ഞു
മദ്യപാന ശീലം, മയക്കുമരുന്ന് ഉപയോഗം, ഇന്റർനെറ്റ് ദുരുപയോഗം, മൊബൈൽ ഫോൺ ദുരുപയോഗം എന്നിവ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിലെ പ്രധാന കാരണങ്ങളാണ്.
പരാതികൾ നൽകുന്നത് വർദ്ധിച്ചതാണ് കേസുകളിലെ വർദ്ധനവിന് കാരണം. നേരത്തെ, പലരും പരാതികൾ നൽകാൻ മുന്നോട്ട് വന്നിരുന്നില്ല.
നിയമനടപടികളിൽ കാലതാമസം വരുമെന്ന ധാരണയും കുടുംബത്തിൽ നിന്നുള്ള എതിർപ്പും കേസുകൾ രജിസ്റ്റർ ചെയ്യുന്നതിൽ നിന്നും സ്ത്രീകളെ പിന്നോട്ട് വലിച്ചിരുന്നു.
ആകെ കേസുകൾ-930
പീഡനം - 114
മാനഹാനി - 156
തട്ടിക്കൊണ്ടുപോവൽ-12
ശല്യം ചെയ്യൽ-48
ഭർത്താവിൽ നിന്നും മറ്റ് ബന്ധുക്കളിൽ നിന്നുമുള്ള പീഡനം -297
മറ്റ് കുറ്റകൃത്യങ്ങൾ - 30
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |