വാളയാർ: ചുരം കടന്ന് വരുന്ന കാറ്റിന് ലഹരി മരുന്നിന്റെ ഗന്ധമാണ്. കൊച്ചി ലക്ഷ്യമാക്കി ഉത്തരേന്ത്യയിൽ നിന്നെത്തുന്ന ലഹരിമരുന്നുകളുടെ സിംഹഭാഗവും കടന്നുപോകുന്നത് വാളയാർ വഴിയാണ്. ലക്ഷങ്ങൾ വില വരുന്ന ലഹരി മരുന്നുകളാണ് നിത്യേന അതിർത്തി കടന്ന് കേരളത്തിലേക്കെത്തുന്നത്. കഞ്ചാവ്, ഉണക്ക കഞ്ചാവ്, ഹൈബ്രീഡ് കഞ്ചാവ്, മെത്താഫിറ്റമിൻ, ഹഷീഷ് തുടങ്ങിയ ലഹരി പദാർത്ഥങ്ങളാണ് അതിർത്തി കടന്ന് പോകുന്നത്. എം.ഡി.എം.എ, ട്രമഡോൾ ഗുളികകൾ തുടങ്ങി കൂടുതൽ അപകടകാരികളായ ലഹരി ഉൽപ്പന്നങ്ങളും ഇതുവഴി വരുന്നുണ്ട്. കെ.എസ്.ആർ.ടി.സി ബസുകൾ വഴിയാണ് കൂടുതൽ ലഹരി കടത്ത് നടക്കുന്നത്. സ്വകാര്യ വാഹനങ്ങൾ തടഞ്ഞുള്ള പരിശോധന ഊർജ്ജിതമാക്കിയതിനെ തുടർന്നാണ് ലഹരി കടത്തുകാർ ബസുകളെ ആശ്രയിച്ച് തുടങ്ങിയത്. ലഹരി വസ്തുക്കൾ സഞ്ചിയിലോ ബാഗിലോ ആക്കി സാധാരണ യാത്രക്കാരെ പോലെ വരുന്ന കടത്തുകാരെ തിരിച്ചറിയാൻ പ്രയാസമാണ്. മുഴുവൻ ബസുകളിലെയും മുഴുവൻ യാത്രക്കാരെയും പരിശോധിക്കുക പ്രയോഗിമല്ല. ലഹരി മാഫിയകൾ തമ്മിലുള്ള ശത്രുതയുടെ ഫലമായി കിട്ടുന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടക്കുന്ന റെയ്ഡുകളിലാണ് ലഹരി മരുന്നുകളിലേറെയും പിടിക്കുന്നത്. പിടിച്ചെടുക്കുന്നതിന്റെ പലമടങ്ങ് ലഹരി പദാർത്ഥങ്ങൾ അതിർത്തി കടക്കുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം. ആറുമാസത്തിനിടെ മാത്രം വാളയാർ എക്‌സൈസ് ചെക്‌പോസ്റ്റിൽ 55 ലഹരി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലഹരി കടത്തിയതിന് 60 പേർ അറസ്റ്റിലായി. 80 കിലോഗ്രാം കഞ്ചാവും 150 ഗ്രാം ഹെറോയിനും 100 ഗ്രാം ചരസ്സും 2500 ഗ്രാം ഹാഷിഷ് ഓയിലും 150 ഗ്രാം എം.ഡി.എം.എയും ഒരു കിലോഗ്രാം മെത്താഫിറ്റമിനും ഒരു കിലോഗ്രാം ബ്യുപ്രിനോർഫിൻ ടാബ്‌ലെറ്റും ഒന്നര കിലോ ഹൈബ്രിഡ് കഞ്ചാവും പിടികൂടിയിട്ടുണ്ട്. ട്രമാ ഡോൾ ഗുളികകൾ, സിറിഞ്ചുകൾ, ലഹരി സിഗരറ്റുകൾ തുടങ്ങിയവയും പിടികൂടിയവയിൽ ഉൾപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |