പാലക്കാട്: ഗവ: മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിന് തൊട്ടടുത്തുള്ള ഗേറ്റ് കാടുകയറി നശിക്കുന്നു. ഒ.പി, ഐ.പി, അത്യാഹിത വിഭാഗങ്ങളിലേക്ക് വരാനും പോകാനും നിലവിൽ മെഡിക്കൽ കോളേജിലേക്ക് തയ്യാറാക്കിയ വഴി മാത്രം ഉപയോഗിച്ചാൽ മതിയെന്നാണ് തീരുമാനം. മറുവശത്തായി ദേശീയപാതയ്ക്ക് അഭിമുഖമായുള്ള ഗേറ്റ് തുറന്നാൽ സെക്യൂരിറ്റിയെ നിയമിക്കേണ്ടി വരുമെന്നതിനാലാണ് അതിന് തയ്യാറാവാത്തതെന്നാണ് വിവരം. ദേശീയപാതയ്ക്ക് അഭിമുഖമായി രണ്ട് ഭാഗങ്ങളിലായി നാല് വലിയ ഗേറ്റുകളാണുള്ളത്.
അതിൽ മെഡിക്കൽ കോളേജിലേക്ക് പ്രവേശിക്കുന്ന ഭാഗത്തു മാത്രമാണ് ഗതാഗതത്തിന് സൗകര്യം ഒരുക്കിയിട്ടുള്ളു. അത്യാഹിത വിഭാഗത്തിന് സമീപത്തെ ഗേറ്റ് നാളിതുവരെയായി തുറന്നിട്ടില്ല. അവിടെ ദേശീയപാതയുമായി ബന്ധിപ്പിച്ച് വഴി സൗകര്യം ഒരുക്കിയില്ല. അതിനാൽ ഈ ഭാഗം മുഴുവനായി ഒരാൾപൊക്കത്തിൽ പുല്ല് വളർന്നു നിൽക്കുകയാണ്. ആ വശത്തുകൂടി മെഡിക്കൽ കോളേജിലേക്ക് വരുന്നവർ നിലവിൽ ഈ പുല്ലിനിടയിലൂടെ ചെന്ന് ഗേറ്റിന് അടിയിലൂടെ നൂണ് കടക്കുകയാണ് ചെയ്യുന്നത്. ഇവിടെ പുല്ല് വെട്ടി വൃത്തിയാക്കി ഗേറ്റ് തുറന്നുകൊടുക്കണമെന്ന ആവശ്യം അധികൃതർ പരിഗണിക്കുന്നില്ല.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ആരംഭിച്ച പാലക്കാട് മെഡിക്കൽ കോളേജിന്റെ ശനിദശ ഇനിയും മാറിയിട്ടില്ല. പട്ടികജാതിപട്ടികവർഗ വകുപ്പിന് കീഴിലുള്ള മെഡിക്കൽ കോളേജ് പൂർതോതിൽ സജ്ജമാക്കാൻ ലക്ഷ്യമിട്ട് ജില്ലയിൽ നിന്നുള്ള വകുപ്പ് മന്ത്രി കെ.എ.തുളസി പ്രത്യേക യോഗം ചേരുകയും നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. സാധാരണക്കാർക്ക് ആശ്രയമാകുന്ന മെഡിക്കൽ കോളജിന്റെ മുൻവശമാകെ കാടുകയറി കിടക്കുന്ന ദുരവസ്ഥയ്ക്ക് മാറ്റംവേണമെന്ന ആവശ്യം ശക്തമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |