അടൂർ: സ്വകാര്യ ബസിൽ യാത്രചെയ്ത വൃദ്ധയുടെ സ്വർണാഭരണങ്ങൾ കവർന്ന തമിഴ്നാട് സ്വദേശികളായ മൂന്ന് സ്ത്രീകൾ പൊലീസ് പിടിയിലായി. അടൂർ അമ്മകണ്ടകര മോഹന വിലാസത്തിൽ വിജയമ്മ (65)യുടെ ആഭരണങ്ങളാണ് നഷ്ടമായത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 1.45ന് ആയിരുന്നു സംഭവം. തെങ്കാശി പൂതർ സ്വദേശികളായ പ്രിയ, മുരുകമ്മ, കാളി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അടൂർ കെ.എസ്.എഫ്.ഇയിൽ ചിട്ടിക്ക് ഈടുവച്ചിരുന്ന സ്വർണ്ണവും എടുത്ത് കായംകുളം ഭാഗത്തേക്ക് ബസിൽ യാത്ര ചെയ്യുകയായിരുന്നു വിജയമ്മ. അടൂർ ചേന്നംമ്പള്ളി ജംഗ്ഷനും ലൈഫ് ലൈൻ ആശുപത്രിയ്ക്കും ഇടയിലെ വായനശാല ജംഗ്ഷനിൽ ബസിറങ്ങിയശേഷം കൈവശം ഉണ്ടായിരുന്ന ബാഗ് തുറന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട് പരിശോധിച്ചപ്പോൾ ആണ് സ്വർണ്ണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. മൂന്നുവള, ലോക്കറ്റ്, കൊലുസ് എന്നിവ അടങ്ങുന്ന അഞ്ചു പവൻ സ്വർണമായിരുന്നു ബാഗിൽ. ബസിൽ സമീപത്ത് നിന്ന് യാത്രചെയ്ത ഒരു സ്ത്രീയെ സംശയിച്ച വിജയമ്മ, അതുവഴി വന്ന ഒരു പരിചയക്കാരന്റെ വാഹനത്തിൽ കയറി ബസിനെ പിന്തുടർന്നു. പതിനാലാം മൈൽ ജംഗ്ഷനു സമീപം എത്തിയപ്പോൾ ബസിൽ ഉണ്ടായിരുന്ന സ്ത്രീ നടന്നു പോകുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇവരെ തടയാൻ ശ്രമിച്ചപ്പോൾ ഇവരുടെ സമീപത്ത് കൂടി നടന്നുപോയ മറ്റ് രണ്ട് സ്ത്രീകളും ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. വിജയമ്മ ബഹളം വച്ചതോടെ നാട്ടുകാർ മൂന്ന് പേരെയും തടഞ്ഞുവച്ചു. തുടർന്ന് അടൂർ പൊലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |