
തിരുവല്ല : ശ്രീവല്ലഭനേയും അയ്യപ്പനേയും സ്തുതിച്ച് മലയാളത്തിൽ പ്രസംഗിച്ച് നരേന്ദ്രമോദി എൻ.ഡി.എ പ്രവർത്തകരുടെയും തിരുവല്ലയുടെയും മനംകവർന്നു. ജയ് കേരളം, ജയ് വികസന കേരളം എന്ന മുദ്രാവാക്യമുയർത്തിയ മോദി, കേരളത്തിലെ എന്റെ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ എല്ലാവർക്കും നമസ്കാരം എന്ന് മലയാളത്തിൽ പറഞ്ഞതോടെ പതിനായിരക്കണക്കിന് ആളുകൾ തിങ്ങിനിറഞ്ഞ സദസ് ഹർഷാരവം മുഴക്കി സ്വീകരിച്ചു. തുടർന്ന് ശ്രീവല്ലഭന്റെ ചരണങ്ങിൽ നമസ്ക്കരിക്കുന്നു എന്നുപറഞ്ഞതോടെ മോദി... മോദി ... വിളികളാൽ സദസ് മുഖരിതമായി. അനൂപ് ആന്റണി കഴിഞ്ഞ അഞ്ചുവർഷം തന്റെ സഹപ്രവർത്തകനായി പ്രവർത്തിച്ചിരുന്നുവെന്നും അദ്ദേഹം ഇക്കാര്യം നിങ്ങളോട് പറഞ്ഞിട്ടുണ്ടാവില്ല എന്നും മോദി പറഞ്ഞു. ശബരിമലക്കൊള്ളയും പശ്ചിമേഷ്യൻ സംഘർഷവും അതിൽ പ്രതിപക്ഷത്തിന്റെ അപക്വമായ നിലപാടുകളും ചൂണ്ടികാട്ടിയും കോൺഗ്രസിനേയും ഇടതുപക്ഷത്തേയും കടന്നാക്രമിച്ചുമായിരുന്നു മോദിയുടെ പ്രസംഗം. ഇടതുപക്ഷത്തിന്റെ കാലത്താണ് ശബരിമല കൊള്ള നടന്നതെങ്കിലും അതിന്റെ തുടക്കം കോൺഗ്രസ്സിന്റെ ഉന്നതരിലേക്കാണ് നീളുന്നതെന്ന് മോദി പറഞ്ഞു. ഇരുവർക്കും കൊള്ളയിൽ പങ്കുള്ളതുകൊണ്ടാണ് സി.ബി.ഐ അന്വേഷണത്തിന് ശുപാർശ ചെയ്യാത്തത്. ഇരുകൂട്ടരേയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മോദി പറഞ്ഞു.
കേരളത്തിൽ ഇടതുവലത് മുന്നണികളുടെ സൗഹൃദം കർട്ടനു പിന്നിലാണെങ്കിൽ മറ്റിടങ്ങളിൽ ഇവർ ഇൻഡിമുന്നണിയുടെ ഭാഗമാണ്. മോദി സർക്കാരിൽ ആർക്കെങ്കിലും പ്രത്യേക പരിഗണന ലഭിച്ചിട്ടുണ്ടെങ്കിൽ അത് സ്ത്രീകൾക്കും അമ്മമാർക്കും മാത്രമാണ്. അടുത്ത പാർലമെന്റിൽ സ്ത്രീകൾക്ക് 33ശതമാനം സംവരണം നൽകുന്ന കാര്യം ബില്ലായി അവതരിപ്പിച്ച് ചർച്ച ചെയ്യുമെന്നും മോദി പറഞ്ഞു. ഇടതുവലതു മുന്നണികളെ നിശിതമായി വിമർശിച്ച മോദി മലയാളികൾക്ക് ഈസ്റ്റർ, വിഷു ആശംസകൾ നേർന്നാണ് പ്രസംഗം അവസാനിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |