
പത്തനംതിട്ട: ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിൽ മൂന്നിലാണ് എൻ.ഡി.എയിലെ പ്രധാന കക്ഷിയായ ബി.ജെ.പി മത്സരിച്ചത്. തിരുവല്ലയിലും ആറൻമുളയിലും മുന്നണി വോട്ടുകൾക്കപ്പുറം വലിയ തോതിൽ വോട്ടുകൾ ബി.ജെ.പി പ്രതീക്ഷിക്കുന്നുണ്ട്. വിജയിക്കുമെന്ന പ്രതീതിയുണ്ടാക്കിയ പ്രചരണമായിരുന്നു രണ്ട് മണ്ഡലങ്ങളിലും. അടൂരിലും നില മെച്ചപ്പെടുത്തുമെന്നാണ് നേതൃത്വത്തിന്റെ അവകാശവാദം. എൻ.ഡി.എയ്ക്ക് ലഭിക്കുന്ന വോട്ടുകൾ എൽ.ഡി.എഫിനാണോ യു.ഡി.എഫിനാണോ നഷ്ടമുണ്ടാക്കുക എന്ന ചോദ്യം ഉയർന്നിട്ടുണ്ട്.
ആറൻമുള
ആറൻമുളയിൽ 2016ൽ എൻ.ഡി.എ സ്ഥാനാർത്ഥി എം.ടി.രമേശ് 37,906 വോട്ടുകൾ നേടിയിരുന്നു. എന്നാൽ, 2021ൽ ബിജുമാത്യുവിന് 29,099 വോട്ടുകളാണ് നേടാനായത്. ഇത്തവണ കുമ്മനം രാജശേഖരൻ മത്സരിച്ച ആറൻമുളയിൽ ബി.ജെ.പി നാൽപ്പത്തി അയ്യായിരത്തിന് മുകളിൽ വോട്ടുകളാണ് പ്രതീക്ഷിക്കുന്നത്.
തിരുവല്ല
തിരുവല്ലയിൽ 2016ൽ എൻ.ഡി.എ സ്ഥാനാർത്ഥിയായ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് 31,439 വോട്ടുകൾ നേടിയിരുന്നു. 2021 ൽ മത്സരിച്ച അശോകൻ കുളനട 22,674 വോട്ടുകളാണ് നേടിയത്. ഇത്തവണ മത്സരിച്ച ബി.ജെ.പി സംസ്ഥാന വക്താവ് അനൂപ് ആന്റണി ശക്തമായ പ്രചാരണമാണ് നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി മണ്ഡലത്തിൽ പ്രസംഗിക്കുകയും ചെയ്തു. വിജയത്തിൽ കുറഞ്ഞൊന്നും ഇവിടെ ബി.ജെ.പി പ്രതീക്ഷിക്കുന്നില്ല.
അടൂർ
അടൂരിൽ 2016ൽ 25,940 വോട്ടുകളും 2021ൽ 23,980 വോട്ടുകളുമാണ് എൻ.ഡി.എ നേടിയത്. കഴിഞ്ഞ തവണ മൂവായിരത്തിൽ താഴെ വോട്ടുകൾക്കാണ് എൽ.ഡി.എഫ് വിജയിച്ചത്. എൻ.ഡി.എ ഇത്തവണയും 2021ലും പന്തളം പ്രതാപനെയാണ് ഇവിടെ സ്ഥാനാർത്ഥിയാക്കിയത്. എൻ.ഡി.എ വോട്ടു വർദ്ധിപ്പിക്കുമോ എന്ന് എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾക്ക് ആശങ്കയുണ്ട്.
റാന്നി
റാന്നിയിൽ ബി.ഡി.ജെ.എസ് മത്സരിച്ച 2016ൽ 28,201 വോട്ടുകൾ നേടിയിരുന്നു. എന്നാൽ, 2021ൽ 19,587 വോട്ടുകളായി കുറഞ്ഞു. ശബരിമല ഉൾപ്പെടുന്ന മണ്ഡലത്തിൽ എൻ.ഡി.എ പിന്നോട്ടു പോയാൽ വലിയ തിരിച്ചടിയാകും.
കോന്നി
കോന്നിയിൽ 2021 മത്സരിച്ച ബി.ജെ.പിയുടെ കെ.സുരേന്ദ്രൻ 32,811 വോട്ടുകളാണ് നേടിയത്. ഇത്തവണ ഇത്രയും വോട്ടുകളെങ്കിലും ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി നേടിയില്ലെങ്കിൽ ഫലം നിർണായകമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |