
മല്ലപ്പള്ളി : എഴുമറ്റൂർ പനമറ്റത്തുകാവ് ശ്രീഭദ്രകാളീ ദേവീക്ഷേത്രത്തിൽ വിഷുനാളിൽ വലിയ പടയണി നടക്കും. മഹാഭൈരവിയും കാലനും കളംനിറഞ്ഞാടുമ്പോൾ വൈരവും വർണ്ണവും മറന്ന നാടിന്റെ ഒത്തുചേരൽ കൂടിയാണ് പനമറ്റത്ത് കാവിലെ വിഷു പടയണി. ഇന്ന് രാവിലെ 5.30ന് നിർമ്മാല്യ ദർശനം, ഗണപതിഹോമം, ഉഷ:പൂജ, ഉച്ചപൂജ, 7.30ന് സംഗീതപ്പൂമഴ, വൈകിട്ട് 6 ന് പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ ഭക്തിഗാനസുധ , 4ന് ഉപ്പൻ മാവുങ്കൽ ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ നിന്ന് കാളകെട്ട്, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ എതിരേൽപ്പ്, 5.30ന് വേങ്ങഴ ജംഗ്ഷനിൽ നിന്നും 5.45ന് നാട്ടുകൂട്ടം കഞ്ഞിത്തോട് ജംഗ്ഷനിൽ നിന്നും വാദ്യമേളങ്ങളുടെയും നാടൻ കലാരൂപങ്ങളുടെയും അകമ്പടിയോടുകൂടി എതിരേൽപ്പ്, 7ന് വായനശാല ജംഗ്ഷനിൽ സംഗമിച്ച് ചൂട്ടുകറ്റകളുടെ വെളിച്ചത്തിൽ വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടെ ക്ഷേത്ര സന്നിധിയിലേക്ക് കോലം എതിരേൽപ്പ്, 9.35ന് വിഷു പടയണി.
അർദ്ധനാരീശ്വരനും കളത്തിലെത്തും
പടയണി കരപ്പുറങ്ങളിലെ ജനത പടയണികളിൽ കൊട്ടിപാടിതുള്ളി
കളങ്ങളിൽ സമസ്തവും സമർപ്പിക്കുമ്പോൾ ആത്മനിർവൃതിയുടെ ആനന്ദം അവർ സ്വയം അനുഭവിക്കുകയാണ്. ഇത്തരംആചാരങ്ങളുടെ തുടക്കം മാതൃപാദ വന്ദനത്തോടെയാണ് ആരംഭിക്കുന്നത്. കൂടാതെ ആദിഗുരുവും പ്രപഞ്ചനാഥനുമായ ശിവഭഗവാന്റെ പാദവന്ദനവും നടത്തി കാണാറുണ്ട്. പടയണിയിൽ ഇതിനെ ശിവകോലമെന്നും താവടിയെന്നുമാണ് പറയാറുള്ളത്. അച്ഛന്റെ സ്ഥാനത്ത് ശിവനെയും അമ്മയുടെ സ്ഥാനത്ത് ദേവിയെയും കൽപ്പിച്ചുകൊണ്ട് അർദ്ധനാരീശ്വരൻ എന്ന സങ്കൽപത്തിൽ ഒരു സമ്പൂർണ്ണ പാദവന്ദനം പടയണിയിൽ ആകാമെന്ന ചിന്തയിൽ നിന്ന് അർത്ഥനാരീശ്വര വന്ദനം എന്നോ അർത്ഥനാരീശ്വര കോലമെന്നോ പറയാവുന്ന ഒരു രൂപം പടയണി പദ്ധതികളിൽ നിന്നുകൊണ്ട് ചിട്ടപ്പെടുത്തി വിഷുദിവസം എഴുമറ്റൂർ പടയണിയിൽ അരങ്ങേറും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |