
ആറന്മുള: പള്ളിയോട സേവാസംഘവും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള വിവിധ ക്ഷേത്രങ്ങളും കെ.എസ്.ആർ.ടി.സിയും സംയുക്തമായി നടത്തുന്ന മഹാഭാരത ചരിത്രത്തിലൂടെയുള്ള തീർത്ഥയാത്ര 150 സർവീസുകൾ പൂർത്തിയാക്കി. യാത്രയുടെ സമർപ്പണം പള്ളിയോട സേവാസംഘം പ്രസിഡന്റ് എ.വി.സാംബദേവൻ ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ അജീഷ് കുമാർ.കെ.ആർ എന്നിവർ ചേർന്ന് നിർവഹിച്ചു. പള്ളിയോട സേവാസംഘം സെക്രട്ടറി പ്രസാദ് ആനന്ദഭവൻ വൈസ് പ്രസിഡന്റ് സുരേഷ് കുമാർ, ട്രഷറർ രമേശ് മാലിമേൽ, കൺവീനർ അനൂപ് ഉണ്ണികൃഷ്ണൻ, എന്നിവർ പങ്കെടുത്തു. കണ്ണൂർ, പാലക്കാട്, കൂത്താട്ടുകുളം, പിറവം, ചേർത്തല, മാള, വികസ്ഭവൻ, കരുനാഗപ്പള്ളി, വിഴിഞ്ഞം, മുവാറ്റുപുഴ തുടങ്ങി 10 ഡിപ്പോകളിൽ നിന്നെത്തിയ യാത്രക്കാർ പങ്കാളികളായി. പ്രതികൂല കാലാവസ്ഥ മൂലം രണ്ടുദിവസത്തെ സർവീസുകൾ മുടങ്ങിയെങ്കിലും ഇപ്പോൾ ജനപങ്കാളിത്തം വർദ്ധിച്ചു. ദിവസേന 9 സർവീസുകൾ ആറന്മുളയിലെത്തുന്നുണ്ട്.
പഞ്ചപാണ്ഡവർ ആരാധിച്ചിരുന്ന വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചുവെന്ന് വിശ്വസിക്കുന്ന തൃച്ചിറ്റാറ്റ്, തിരുപ്പുലിയൂർ, തിരുവാറൻമുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നിവയാണ് പഞ്ച പാണ്ഡവ ക്ഷേത്രങ്ങൾ. പാണ്ഡവരുടെ മാതാവായ കുന്തീദേവീ പ്രതിഷ്ഠിച്ചതെന്ന് വിശ്വസിക്കുന്ന ദുർഗ്ഗാദേവി വിഗ്രഹമുള്ള മുതുകുളം പാണ്ഡവർകാവ് ദേവി ക്ഷേത്രവും കവിയൂർ തൃക്കാക്കുടി ഗുഹാ ക്ഷേത്രവും ഈ തീർത്ഥാടനയാത്രയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വള്ളസദ്യ കഴിക്കാം...
ആറന്മുള വള്ളസദ്യ ചടങ്ങുകൾ കാണുന്നതിനും 44 വിഭവങ്ങൾ ഉൾപ്പെടുന്ന വള്ള സദ്യയിലും തീർത്ഥാടകർക്ക് പങ്കെടുക്കാവുന്നതാണ്. ക്ഷേത്രദർശനത്തിന് പ്രത്യേക ക്യൂ സംവിധാനവും ദേവസ്വം ഒരുക്കിയിരിക്കുന്നു. പാഞ്ചജന്യം ഓഡിറ്റോറിയത്തിലാണ് സദ്യ ക്രമീകരിച്ചിരിക്കുന്നത്.
കാസർഗോഡ് മുതൽ പാറശാല വരെ 89 ഡിപ്പോകളിൽ നിന്നായി ഇത്തവണ 500 ട്രിപ്പുകൾ നടത്തുകയാണ് കെ.എസ്.ആർ.ടി.സിയുടെ ലക്ഷ്യം.
ഡി.ടി.ഒ അജീഷ് കുമാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |