
കിളിമാനൂർ: രാജഭരണ കാലത്തും ജനാധിപത്യ ഭരണകാലത്തും ജനതയ്ക്ക് ദാഹജലം നൽകിയ നിരവധി പൊതുകിണറുകളിന്ന് ചരിത്രത്തിന്റെ അവശേഷിപ്പുമായി നാശത്തിന്റെ വക്കിലാണ്. ജലക്ഷാമം രൂക്ഷമായപ്പോൾ നാശോന്മുഖമായ ഈ പൊതുകിണറുകൾ ശുചിയാക്കിയെടുത്തിരുന്നെങ്കിൽ ഇന്നത്തെ തലമുറയ്ക്കിത് ഉപയോഗിക്കാനാവുമായിരുന്നു. വഴിയമ്പലങ്ങൾക്കും ചുമടു താങ്ങികൾക്കും സമീപമായി സ്ഥാപിച്ച ഇത്തരത്തിലുള്ള പൊതുകിണറുകൾ മാലിന്യമിട്ടും കരിങ്കൽക്കെട്ട് തകർന്നും ഉപയോഗശൂന്യമാണ്. കരിങ്കല്ലിൽ തീർത്ത ആൾമറയോട് കൂടിയതാണ് മിക്കതും. എന്നാൽ മിക്കവയുമിന്ന് കാടുമൂടിയും ഉള്ളിൽ കുറ്റിച്ചെടികളടക്കം വളർന്ന് പൊന്തിയും നിൽക്കുകയാണ്. ചിലതിന്റെ സംരക്ഷണ ഭിത്തി തകർന്ന് ഉള്ളിൽ വീണും തൂണുകൾ ചരിഞ്ഞ നിലയിലുമായിട്ടുണ്ട്. ചിലയിടങ്ങളിൽ മാലിന്യം തള്ളുന്നതിനാണ് പൊതുകിണറുകൾ എന്ന സ്ഥിതിയാണ്. ഗാർഹിക, വ്യവസായിക മാലിന്യങ്ങളും ഭക്ഷ്യ, മാംസാവശിഷ്ടങ്ങളുമാണ് തള്ളുന്നതേറെയും. കവലകൾ കേന്ദ്രീകരിച്ചുള്ള കിണറുകളിൽ വിവിധതരം പോസ്റ്ററുകളും ബാനറുകളും പതിച്ചിരിക്കുകയാണ്. മേൽമൂടിയുള്ളതാകട്ടെ തുറന്നിട്ട നിലയിലുമാണ്.
നിർമ്മിക്കാൻ ആവേശം, പരിപാലിക്കാനില്ല
ഭൂരിഭാഗം കിണറുകളും പതിറ്റാണ്ടുകൾക്ക് മുൻപ് നിർമ്മിച്ചവയാണ്. ഇക്കൂട്ടത്തിൽ കുളങ്ങളുമുണ്ട്. എന്നാൽ നിർമ്മിക്കാനുള്ള ആവേശം പരിപാലിക്കുന്നതിൽ കാണിക്കുന്നില്ല. ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ ജലഅതോറിട്ടിയുടെ ശുദ്ധജല വിതരണത്തിനായി ആഴ്ചകളോളം കാത്തിരിക്കുന്നവർ നിരവധിയാണ്. ഈ സാഹചര്യത്തിൽ പഴയ ജലാശയങ്ങൾ വൃത്തിയാക്കിയെടുക്കുന്നത് ഗൗരവമായി കാണണമെന്നാണ് ആവശ്യം.
ജലസമൃദ്ധമായ കിണറുകളൾ കണ്ടെത്തി വൃത്തിയാക്കണം
തേകിയും വൃത്തിയാക്കിയും വക്കുകെട്ടിയും പരിപാലിക്കണം
കുടിക്കാൻ കഴിയില്ലെങ്കിലും മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |