പാറശാല: കഴക്കൂട്ടം കാരോട് ബൈപ്പാസ് റോഡ് അവസാനിക്കുന്ന ചെങ്കവിള ഭാഗത്തും കളിയിക്കാവിള -പൂവാർ റോഡിലും വൈദ്യുതി വിളക്കുകൾ ഇല്ലാത്തത് ജനത്തെ വലയ്ക്കുന്നു. ഈവഴി സന്ധ്യ കഴിഞ്ഞാൽ യാത്രചെയ്യാൽ ജനങ്ങൾക്ക് പേടിയാണ്. ബൈപ്പാസിലേക്ക് എത്തുന്നതിനുള്ള സർവീസ് റോഡുകളിൽ വെളിച്ചമില്ലാത്തത് പ്രദേശം മുഴുവൻ കൂരിരുട്ടിലാക്കുന്നു. ബൈപ്പാസ് റോഡിന് മുകളിലൂടെ കടന്നുപോകുന്ന കളിയിക്കാവിള - പൂവാർ റോഡിൽ നിന്ന് സർവീസ് റോഡുകൾ ആരംഭിക്കുന്ന ഭാഗത്ത് പാലത്തിന് ഇരുവശത്തുമായി ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നത് ഏറെ പ്രയോജനകരമാവുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
സാമൂഹ്യവിരുദ്ധ ശല്യവും
ബൈപ്പാസ് റോഡ് എത്തിനിൽക്കുന്ന കേളത്തിന്റെ അതിർത്തി മേഖലയിലും ബൈപ്പാസിന് കുറുകെ മുകളിലൂടെ കടന്നുപോകുന്ന കളിയിക്കാവിള -പൂവാർ റോഡിന് അടിയിലുമാണ് പ്രധാനമായും സാമൂഹ്യവിരുദ്ധശല്യം. സാമൂഹ്യ വിരുദ്ധരുടെ പ്രവർത്തനങ്ങൾ പെരുകുന്നത് പ്രദേശത്തെ നാട്ടുകാരുടെ സ്വൈരജീവിതം കെടുത്തുന്ന തരത്തിൽ ഭീതിയിലാക്കിയിരിക്കുകയാണ്. ലോക്കൽ പൊലീസിന്റെ പട്രോളിംഗ് കൃത്യമായി നടത്താറില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ലഹരി മാഫിയയും
കേരളത്തിലേക്ക് കടത്തുന്ന ലഹരി വസ്തുക്കൾ, അനധികൃത നിർമ്മിത മദ്യശേഖരം,കള്ളപ്പണം എന്നിവ ഇവിടെ സജീവമാണ്. ഒപ്പം ഗുണ്ടാ മാഫിയാ സംഘങ്ങളുടെ കേരളത്തിലേക്കുള്ള പ്രവേശന കവാടവുമാണ് ചെങ്കവിള മേഖല. ലഹരി വസ്തുക്കളുമായെത്തുന്ന സംഘങ്ങളും മാഫിയാസംഘങ്ങളും മേഖലയിൽ ചെങ്കവിള മേഖലയിൽ വച്ച് പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ചെങ്കവിളയിൽ ബൈപ്പാസ് റോഡിന്റെ തുടക്കപ്രദേശങ്ങൾ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയതിനെതിരെ ശക്തമായ നടപടികൾ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ലഹരി മാഫിയയെ പിടികൂടണമെന്നാവശ്യപ്പെട്ട് നർക്കോട്ടിക്സ്, എക്‌സൈസ്, പൊലീസ് അധികാരികൾ, ജനപ്രതിനിധികൾ എന്നിവർക്ക് പരാതികൾ സമർപ്പിച്ചിട്ടുണ്ടെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പരാതിയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |