ചാവക്കാട്: വീട്ടുടമസ്ഥർ പുറത്തുപോയ സമയം നോക്കി വീട് കുത്തിത്തുറന്ന് വൻ കവർച്ച. അഞ്ചര പവൻ ആഭരണങ്ങളും പണവും നഷ്ടപ്പെട്ടു. ചാവക്കാട് ബ്ലാങ്ങാട് പള്ളിക്കടുത്ത് പള്ളത്ത് മനക്കൽ അബ്ദുൽ കരീമിന്റെ വീട്ടിലാണ് ഞായറാഴ്ച വൈകീട്ട് കവർച്ച നടന്നത്. അബ്ദുൽ കരീമും ഭാര്യയും മരുമകളും വൈകീട്ട് നാലുമണിയോടെ വിവാഹത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു. രാത്രി ഒമ്പതു മണിയോടെ ഇവർ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം അറിയുന്നത്. വീടിന്റെ മുകളിലത്തെ നിലയിലെ ഗ്രിൽ പൊളിച്ച്, വാതിൽ തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. മുകളിലെ മുറികളിലെ അലമാരകളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. താഴത്തെ മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവുമാണ് മോഷ്ടിച്ചത്. തൃശൂരിൽ നിന്നുള്ള 'സെന' എന്ന ഡോഗ് സ്‌ക്വാഡ് മോഷണം നടന്ന വീടും പരിസരവും പരിശോധിപ്പിച്ചു. വീടിനകത്തുനിന്ന് മണംപിടിച്ച പൊലീസ് നായ പരിസരത്തെ റോഡിലൂടെ കിഴക്കുവശത്തേക്ക് ഓടി നിൽക്കുകയായിരുന്നു. ഡോഗ് സ്‌ക്വാഡ് അംഗങ്ങളായ അലേഷ്യസ്, ദിനേശ് എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി. ചാവക്കാട് എസ്.എച്ച്.ഒ. എൻ.എസ്. രാജീവിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |