തൃശൂർ: ഔദ്യോഗിക പദവികളുടെ പരിവേഷമില്ലാതെ, കുട്ടികളോട് ഒരു കൂട്ടുകാരിയെപ്പോലെ കളക്ടർ ശിഖ സുരേന്ദ്രൻ സംവദിച്ചപ്പോൾ അയ്യന്തോൾ ഗവ. എച്ച്.എസ്.എസിലെ വായനാദിനാഘോഷം അറിവിന്റെ അക്ഷരോത്സവമായി. 'വായിച്ചു വളരുക, ചിന്തിച്ച് വിവേകം നേടുക' എന്ന സന്ദേശവുമായി സംഘടിപ്പിച്ച ദേശീയ വായനാദിന മാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടന വേദിയിലാണ് ഹൃദ്യമായ നിമിഷങ്ങൾ അരങ്ങേറിയത്.
സ്‌കൂൾ പഠനകാലത്ത് അദ്ധ്യാപകർ പറഞ്ഞുതന്ന കഥകളിലൂടെയാണ് താൻ വായനയുടെ ലോകത്തേക്ക് എത്തിയതെന്ന് കളക്ടർ ഓർത്തെടുത്തു. സ്വന്തമായി പുസ്തകങ്ങൾ വായിച്ചുതുടങ്ങിയപ്പോൾ വാക്കുകൾക്കപ്പുറമുള്ള വലിയൊരു അനുഭൂതിയാണ് ലഭിച്ചതെന്നും അക്ഷരങ്ങളോടുള്ള ആ വാശിയാണ് തന്നിലെ കളക്ടറെ രൂപപ്പെടുത്തിയതെന്നും അവർ പറഞ്ഞു. ചടങ്ങിൽ കുട്ടികൾ സ്വന്തം കൈപ്പടയിലെഴുതിയ 'വായനച്ചെപ്പ്' എന്ന കൈയെഴുത്തുപ്രതിയുടെ പ്രകാശനവും കളക്ടർ നിർവഹിച്ചു.
കോർപറേഷൻ ഡെപ്യൂട്ടി മേയർ എ. പ്രസാദ് അദ്ധ്യക്ഷനായി. കെ.ജെ. ജോണി വായനാദിന സന്ദേശം നൽകി. പി.ആർ.ഡി. മേഖലാ ഡെപ്യൂട്ടി ഡയറക്ടർ സി. അജോയ്, എൻ.പി. രാമചന്ദ്രൻ, ബദറുദ്ദീൻ ഗുരുവായൂർ, പട്ടം ജി. രാമചന്ദ്രൻ നായർ, വിദ്യാഭ്യാസ ഉപഡയറക്ടർ (ഇൻ ചാർജ്) രോഹിത് നന്ദകുമാർ, വി. ശ്യാംലാൽ, എം.എ. സാദിഖ്, പ്രധാനദ്ധ്യാപിക എ.കെ. അനീന, സി. കാർത്തിക, ബി. അജികുമാർ എന്നിവർ സംസാരിച്ചു. കെ.ജി. ബാബുരാജ് സ്വാഗതവും കെ.സി. ഹരിദാസ് നന്ദിയും പറഞ്ഞു.
ജില്ലാ ഭരണകൂടം, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പൊതുവിദ്യാഭ്യാസ വകുപ്പ്, പി.എൻ. പണിക്കർ ഫൗണ്ടേഷൻ, ജില്ലാ ലൈബ്രറി കൗൺസിൽ, സാക്ഷരതാ മിഷൻ, കുടുംബശ്രീ മിഷൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |