തൃശൂർ: വടക്കുന്നാഥ ക്ഷേത്രത്തിന്റെ പ്രൗഢി നിലനിറുത്തി പരമ്പരാഗത ശൈലിയിലുള്ള കിഴക്കെ ഗോപുരത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ പൂർത്തിയായി. പുരാവസ്തു വകുപ്പിന്റെ മേൽനോട്ടത്തിൽ ഒരു വർഷത്തോളമായി നാല് കോടിയിലേറെ രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. അടുത്ത ദിവസം തന്നെ സമർപ്പണം നടക്കും.
ചുമരുകൾക്കും കൊത്തുപണികൾക്കും യാതൊരു കോട്ടവും വരുത്താതെ തനിമ ചോരാതെ കുമ്മായക്കൂട്ട് മിശ്രിതം ഉപയോഗിച്ചായിരുന്നു നവീകരണം. മൂന്നു നിലകളിലായുള്ള ഗോപുരം തച്ചുശാസ്ത്ര രീതിപ്രകാരമാണ് പുനരുദ്ധാരണ പ്രവൃത്തികൾ നിർവഹിച്ചിരിക്കുന്നത്.
തൃശൂർ പൂരത്തിന്റെ പ്രശസ്തമായ ഇലഞ്ഞിത്തറ മേളത്തിനും വേലയ്ക്കും പാറമേക്കാവ് ഭഗവതി, പനമുക്കുംപിള്ളി ശാസ്താവ്, ചെമ്പൂക്കാവ് കാർത്യായനി ഭഗവതി എന്നിവർ കടന്നുവരുന്നത് കിഴക്കെ ഗോപുരത്തിലൂടെയാണ്.
നേരത്തെ കുടമാറ്റത്തിന് സാക്ഷ്യം വഹിക്കുന്ന തെക്കെ ഗോപുര നടയുടെ പുനരുദ്ധാരണം പൂർത്തിയായിരുന്നു. ഏറെക്കാലമായി അവഗണന നേരിടുന്ന കൂത്തമ്പലത്തിന്റെ പുനരുദ്ധാരണവും ഇതിനുശേഷം നടന്നേക്കും. ഗോപുരത്തിന് മുൻപിലെ മദിരാശി മരം മുറിച്ചുമാറ്റാൻ വനംവകുപ്പ് അനുമതി നൽകിയതോടെ നിർമ്മാണ തടസങ്ങളും നീങ്ങിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |