
ന്യൂഡൽഹി: ജന്തർമന്ദറിൽ പ്രതിഷേധക്കാർക്കു നേരെ സി.ആർ.പി.എഫ് നടത്തിയ പെല്ലറ്റ് ഗൺ പ്രയോഗത്തിൽ സാരമായി പരിക്കേറ്റ സാഹിൽ എന്ന വിദ്യാർത്ഥിയുമായി രാഹുൽഗാന്ധി മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തി. 'സമാധാനപരമായി പ്രതിഷേധിച്ച സാഹിലിന്റെ കണ്ണിലാണ് പെല്ലറ്റ് തറച്ചത്. പരിക്കേറ്റ ഇടത്തേ കണ്ണിന്റെ കാഴ്ച തിരിച്ചുകിട്ടുമോയെന്ന് ഡോക്ടർമാർക്ക് പോലും ഉറപ്പില്ല'- രാഹുൽ പറഞ്ഞു. കുറ്റക്കാർക്ക് എതിരെ നടപടി വേണം. നടപടിയുണ്ടാകുമെന്ന് സി.ആർ.പി.എഫ് പ്രതികരിച്ചു.
ഡൽഹി യൂണിവേഴ്സിറ്റിയുടെ സ്‌കൂൾ ഓഫ് ലേണിങ്ങിലെ അവസാനവർഷ വിദ്യാർത്ഥിയാണ് 19-കാരനായ സാഹിൽ. പാർട്ട് ടൈം ടാക്സി ഡ്രൈവറായി ജോലിയെടുക്കുന്ന സാഹിൽ, 2024ൽ എസ്.എസ്.ബി പരീക്ഷ എഴുതിയിരുന്നു. ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് ആ പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷയ്ക്ക് ചോദ്യപേപ്പർ തയാറാക്കാൻ ഏൽപിച്ചത് ചോർച്ചയ്ക്ക് കാരണക്കാരായവരെ തന്നെയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇതോടെ പുനഃപരീക്ഷയും റദ്ദാക്കപ്പെടുമെന്ന ഭീതിയിലാണ് നീതി തേടി സാഹിൽ പ്രതിഷേധത്തിൽ അണിചേർന്നതെന്നും ചൂണ്ടിക്കാട്ടി.
നിരവധി സാഹിലുമാരുടെ ശബ്ദമാണ് ഒരു ക്രിമിനൽ മന്ത്രിക്കുവേണ്ടി അടിച്ചമർത്താൻ ശ്രമിക്കുന്നത്.വിദ്യാർഥികൾ ഉന്നയിക്കുന്ന ആവശ്യം ന്യായമാണ്. മന്ത്രി ധർമേന്ദ്ര പ്രധാൻ ഉടൻ രാജിവയ്ക്കണം. 'ധർമേന്ദ്ര പ്രധാൻ ഒരു ക്രിമിനൽ മന്ത്രിയാണ്. തകർന്ന വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പ്രതീകമായ അദ്ദേഹം ഇനിയും മന്ത്രി സ്ഥാനത്ത് ഇരിക്കാൻ അർഹനല്ല'- രാഹുൽ പറഞ്ഞു. പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചോ എന്നത് അന്വേഷിക്കുകയാണെന്നും കുറ്റക്കാർക്കെതിരേ നടപടിയുണ്ടാകുമെന്നും മുതിർന്ന സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |