
ന്യൂഡൽഹി: വന്ദേമാതരം ഗാനത്തെ അപമാനിക്കുകയോ, ആലപിക്കുന്നത് തടസപ്പെടുത്തുകയോ ചെയ്‌താൽ മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കുന്ന ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു. പ്രതിപക്ഷ ബഹളത്തിൽ രാവിലെ 11ന് പിരിഞ്ഞ സഭ ഉച്ചയ്‌ക്ക് രണ്ടിന് ചേർന്നു. പിന്നാലെ പ്രതിഷേധം അവഗണിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി അവതരിപ്പിക്കുകയായിരുന്നു.
ദേശീയ പതാക, ഭരണഘടന തുടങ്ങിയവയെ അപമാനിച്ചാൽ രണ്ടുവർഷം തടവും പിഴയും വ്യവസ്ഥ ചെയ്യുന്ന 1971ലെ 'ദേശീയ അഭിമാനങ്ങളെ അവഹേളിക്കുന്നത് തടയൽ നിയമം" ഭേദഗതി ചെയ‌്താണ് വന്ദേമാതരത്തിനുള്ള വകുപ്പുകൾ ഉൾപ്പെടുത്തിയത്.
സമൂഹത്തെ ഭിന്നിപ്പിക്കാൻ ലക്ഷ്യമിട്ടാണ് സർക്കാർ ബിൽ കൊണ്ടുവന്നതെന്ന് അവതരണത്തെ എതിർത്ത സി.പി.എം നേതാവ് ജോൺ ബ്രിട്ടാസ് പറഞ്ഞു. രാജ്യവ്യാപകമായി നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭം, മന്ത്രിയുടെ രാജി ആവശ്യം എന്നിവയിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് ധൃതിപിടിച്ച് ബിൽ കൊണ്ടുവന്നതെന്ന് സി.പി.ഐ നേതാവ് പി. സന്തോഷ് കുമാറും പറഞ്ഞു. വന്ദേമാതരം രാജ്യത്തെ ഒന്നിപ്പിക്കാനാണ് ഉപയോഗിക്കേണ്ടത്. പ്രതിപക്ഷ ആശങ്കകൾ അവഗണിച്ച് ശബ്‌ദവോട്ടിന്റ പിന്തുണയോടെ ബിൽ അവതരിപ്പിച്ച ശേഷം സഭ തിങ്കളാഴ്‌ച വരെ പിരിയുകയും ചെയ്‌തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |