
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരേ രാജ്യത്ത് വിവിധയിടങ്ങളിൽ പ്രക്ഷോഭം നടത്തിയവർക്കൊപ്പം വീണ്ടും മാദ്ധ്യമങ്ങളെ കണ്ട് ലോക‌്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സമരത്തിനിടെ പൊലീസിന്റെ ഭാഗത്തുനിന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്നും നേരിടേണ്ടി വന്ന അതിക്രമങ്ങളും നിയമനടപടികളും വിദ്യാർത്ഥികൾ വിശദീകരിച്ചു.
വിദ്യാർത്ഥികൾ എന്ന പരിഗണന പോലും നൽകാതെ മതത്തിന്റെ പേരിൽ വേർതിരിക്കാനും ദേശവിരുദ്ധരായ മുദ്രകുത്താനും പൊലീസും ഭരണസംവിധാനങ്ങളും ശ്രമിച്ചെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. സമാധാനമായി പ്രതിക്ഷേധിച്ച തങ്ങൾക്കു നേരെ പൊലീസ് അക്രമം അഴിച്ചുവിട്ടെന്നും പരിക്കേറ്റവരെ ആംബുലൻസിൽ കയറ്റാൻ പോലും സമ്മതിച്ചില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
സമരത്തിനു ശേഷവും വിദ്യാർത്ഥികളെ കേന്ദ്ര സർക്കാർ വേട്ടയാടുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ആക്രമണങ്ങളുടെ ഉത്തരവാദി ആഭ്യന്തര മന്ത്രി അമിത്ഷാ ആണെന്നും പാർലമെന്റിൽ വന്ന് മറുപടി പറയാൻ പോലും അദ്ദേഹം തയാറാകുന്നില്ലെന്നും രാഹുൽ പറഞ്ഞു.
പ്രക്ഷോഭത്തിനിടെ മുംബയിൽ പൊലീസ് വാഹനം തടഞ്ഞ് വൈറലായ മോഡൽ റിയ അഹിറും ഡൽഹി ജൻപഥിൽ നടന്ന വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. വൈറൽ ചിത്രത്തിനു പിന്നാലെ നേരിടേണ്ടി വന്ന വ്യക്തിഹത്യയെക്കുറിച്ചും സൈബർ ആക്രമണത്തെക്കുറിച്ചും റിയ വിശദീകരിച്ചു.
'സമരത്തിൽ പങ്കെടുത്തവരെ കേന്ദ്ര സർക്കാർ വേട്ടയാടുകയാണ്. ഭീഷണിപ്പെടുത്തി മാപ്പ് പറയിക്കാനാണ് ശ്രമം. ഇത് ഗുണ്ടായിസമാണ്. അനീതിക്കെതിരേ പോരാടിയതിന്റെ പേരിൽ ആരോടും മാപ്പ് പറയേണ്ടതില്ല' - രാഹുൽ ഗാന്ധി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |